Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
June 18, 2013
നീലപ്പെട്ടി പറഞ്ഞ കഥ
നഗരത്തിലെ നീലപ്പെട്ടികളും പ്രവാസികളെപ്പോലെ പദവി ശരിയാക്കുന്ന തിരക്കിലാണ്. വര്‍ഷങ്ങളായി അനവധി രാജ്യക്കാരെ സസന്തോഷം ഏറ്റവാങ്ങിയ അവയ്ക്കിപ്പോള്‍ പുതുമോടി.
പഴയ പെട്ടികളുടെ പദവി മാറ്റത്തിലും സ്ഥാനചലനത്തിലും ദുഃഖിക്കാനുള്ളത് രാവും പകലും കൂടെ ഉണ്ടായിരുന്ന പൂച്ചകള്‍ മാത്രം. വിവിധ ദേശഭാഷക്കാരുടെ എത്രയെത്ര രുചിയേറിയ വിഭവങ്ങള്‍ നല്‍കിയാണ് നീലപ്പെട്ടികള്‍ ഈ കൂട്ടുകാരെ സ്വന്തമാക്കിയത്. അവരില്‍ തടിച്ചുകൊഴുത്തവരും മെലിഞ്ഞുണങ്ങിയവരുമുണ്ട്.
പദവി ശരിയാക്കാന്‍ പരക്കം പായുന്ന അന്യദേശക്കാരിലുമുണ്ട് ഈ പൂച്ചകളെപ്പോലെ തടിയുള്ളവരും എല്ലും തോലുമായവരും.
പുതിയ കഫീലുമാരെ സ്വീകരിക്കുന്നതു പോലെ എല്ലാം മറന്ന് ഈ പൂച്ചകളും പഴയ കൂട്ടുകാരെ വിട്ട് പുതുമോടിക്കാരുടെ കൂടെ ചേരും. പ്രവാസികളെപ്പോലെ തന്നെ ഈ നീലപ്പെട്ടികള്‍ക്കും പദവി ശരിയാക്കാന്‍ സമയ പരിധിയുണ്ട്.
പെട്ടികളുടെ കഫീലുമാരായ അമാന കമ്പനി മാനക്കേടില്ലാതിരിക്കാന്‍ പദവി മാറ്റം സമയത്തു തന്നെ പൂര്‍ത്തിയാക്കുന്നു.
നഗരത്തിന്റെ മുക്കുമൂലകളില്‍ ഇടംപിടിച്ചിരിക്കുന്ന പുതിയ നീലപ്പെട്ടികള്‍ക്ക് എടുത്തുപറയാന്‍ മാറ്റമുണ്ട്. അതിഥികളെ വിഴുങ്ങുന്ന ഇവയ്ക്കിപ്പോള്‍ കവാടത്തോടുകൂടിയ അടപ്പുകള്‍.
ഇനിയിപ്പോ അടപ്പില്ലാഞ്ഞിട്ടാണ്-
ഇതാണ് ഒന്നിനെക്കുറിച്ചും അഭിപ്രായം ഒഴിവാക്കാത്ത മല്ബുവിന്റെ കമന്റ്. റോഡിനിപ്പുറം നിന്നു പോലും നിറയെ വിഭവങ്ങളുള്ള സഞ്ചികള്‍ കൃത്യമായി വാ തുറന്നു പിടിച്ചിരിക്കുന്ന നീലപ്പെട്ടികളില്‍ എറിഞ്ഞെത്തിക്കുന്നതില്‍ മറ്റു ദേശക്കാരോടൊപ്പം മല്‍ബുകളും ഒട്ടും പിന്നിലല്ല. അകത്ത് ഒളിച്ചിരിക്കുന്ന പൂച്ചകളെ ഭയന്ന് നീലപ്പെട്ടിക്കു ചുറ്റും വലിച്ചെറിഞ്ഞ് കടമ നിര്‍വഹിക്കുന്നവരുമുണ്ട്. അപ്പോള്‍ പെട്ടിക്ക് അടപ്പുള്ളതും ഇല്ലാതിരിക്കുന്നതും സമം തന്നെ.
നഗരത്തിനും നഗരവാസികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത നീലപ്പെട്ടികളുടെ സ്ഥാനവും പരിപാലനവുമൊന്നും ചുമ്മാ തോന്നിയതുപോലെ ചെയ്യുന്നതല്ല. പേരുകേട്ട മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി ആളുകളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് ഈ പെട്ടികളുടെ വലിപ്പവും എണ്ണവുമൊക്കെ നിശ്ചയിക്കുന്നത്.
അതൊന്നുമല്ല മല്‍ബുവിനും ഈ നീലപ്പെട്ടിക്കും പറയാനുള്ളത്. മുംബൈ മഹാനഗരത്തില്‍നിന്ന് ജീവിതം പഠിച്ച ശേഷം കടല്‍ കടന്നയാളാണ് കഥാനായകനായ മല്‍ബു. അവിടെ മസാലപ്പൊടികള്‍ പൊതിയിലാക്കി മടുത്തപ്പോള്‍ പുതിയ സ്വപ്നങ്ങളുമായി രണ്ടും കല്പിച്ച് വിമാനം കയറി. മരുഭൂമിയിലെത്തിയപ്പോള്‍ മള്‍ട്ടി കഫീലിന് മാസ വിഹിതം നല്കി ഒരു വണ്ടിയിറക്കി അതില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിറ്റു തുടങ്ങി. അതിന്റെ കൂടെ അത്യാവശ്യക്കാര്‍ക്ക് നാട്ടില്‍ പണമെത്തിക്കുന്ന ഹവാല കൂടി തുടങ്ങിയതോടെ സംഗതി സൂപ്പറായി. പച്ചപ്പദവിക്ക് വേണ്ടി ആളുകള്‍ പരക്കം പായുന്നതിനു മുമ്പ് തന്നെ മല്‍ബു ഇവിടേം നാട്ടിലും പച്ചതൊട്ടു. ഏതു നിമിഷം മടങ്ങിപ്പോകേണ്ടി വന്നാലും നാട് തിരസ്കരിക്കില്ല.
അങ്ങനെയുള്ള മല്‍ബുവിനെ ഒരിക്കല്‍ കള്ളന്മാരില്നിന്ന് രക്ഷിച്ച കഥയാണ് നീലപ്പെട്ടിക്ക് പറയാനുള്ളത്.
കള്ളന്മാരുടെ വരവിന് രാവും പകലുമില്ല. നാല് കാശ് കൊണ്ടുനടക്കുന്നയാളാണെങ്കില്‍ ഏതു സമയത്തും അവരെ പ്രതീക്ഷിക്കണമെന്നത് മല്‍ബുവിന് മുംബൈ നല്കിയ പാഠമാണ്. അവിടെ മസാല വാങ്ങാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ചുരുട്ടിക്കൂട്ടി മൂലയിലിടുന്ന ചാക്കിലാണ് മല്‍ബു പണം ഒളിപ്പിക്കാറുള്ളത്. പോക്കറ്റടിക്കാര്‍ പല തവണ തേടിവന്നെങ്കിലും ഒരിക്കല്‍ പോലും പണം നഷ്ടപ്പെട്ടില്ല.
മുംബൈയില്‍ മാത്രമല്ല കള്ളന്മാര്, അവരെ കടത്തിവെട്ടുന്ന കള്ളന്മാരുണ്ടിവിടെ.
മല്ബുവിന്റെ പരിപാടികള്‍ മണത്തറിഞ്ഞ കള്ളന്മാര് ഒരു ദിവസം പിന്നാലെ കൂടി. കലക്ഷനും ഹുണ്ടിപ്പണവും ഒക്കെയായി കൈയില്‍ നല്ലൊരു തുകയുണ്ട്. വാഹനം പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ മല്‍ബു ഇത്തിരി വളഞ്ഞുതിരിഞ്ഞൊക്കെ പോയി നോക്കി. രക്ഷയില്ല, അവര്‍ പിന്നലെ തന്നെ.
വണ്ടി നിര്‍ത്തിയാല്‍ അവരെത്തി ബാഗ് തട്ടിപ്പറിക്കുമെന്ന് ഉറപ്പാണ്.
ഒടുവില്‍ രണ്ടും കല്പിച്ച് വണ്ടിയില്‍ കരുതിവെച്ചിരുന്ന ആയുധം മല്‍ബു പുറത്തെടുത്തു. കുറെ കടലാസു തുണ്ടുകളും ഒന്നു രണ്ട് പെപ്സി കാനും അടങ്ങിയ ഒരു സഞ്ചി. ബാഗ് തുറന്ന് നോട്ടുകള്‍ ആ സഞ്ചിയിലേക്ക് ചൊരിഞ്ഞു. കുറച്ചുകൂടി മുന്നോട്ട് പോയി ഒരു നീലപ്പെട്ടിക്ക് സമീപം ചേര്‍ത്തു നിര്‍ത്തി. പിന്തുടരുന്നവര് കാണുമെന്ന് ഉറപ്പാക്കി ആദ്യം രണ്ട് പെപ്സി കാനുകള്‍ കൃത്യതയോടെ ആ പെട്ടിയിലേക്ക് എറിഞ്ഞു. പിന്നാലെ നോട്ടുകെട്ടുകളും കടലാസുകളും അടങ്ങിയ വേസ്റ്റ് സഞ്ചിയും.
യാതൊന്നും സംഭവിക്കാത്തതു പോലെ വണ്ടി മുന്നോട്ട് പോയി. പിറകില്‍നിന്ന് അവര്‍ മാറിയിട്ടില്ല. പക്ഷേ പ്രതീക്ഷിച്ചതു പോലെ ഒന്നും സംഭവിച്ചില്ല. മല്‍ബു ഫ്ളാറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിന്തുടര്‍ന്ന കാര്‍ കടന്നു പോയി. ഹൃദയമിടിപ്പ് പുറത്തു കേള്‍ക്കാവുന്ന നിലയിലായിരുന്നു അപ്പോള്‍ മല്‍ബു. ഉടന്‍ തന്നെ സ്വന്തം വണ്ടി ഉപേക്ഷിച്ച് അവിടെനിന്നൊരു കാര്‍ പിടിച്ച് നീലപ്പെട്ടി ലക്ഷ്യമാക്കിപ്പോയ മല്‍ബുവിന് നിരാശപ്പെടേണ്ടി വന്നില്ല.
നോട്ടുകെട്ടുകളാണെന്ന് തിരിച്ചറിഞ്ഞ നീലപ്പെട്ടി ആ സഞ്ചി അവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതെടുത്ത് മറ്റൊരു കാറില്‍ മടങ്ങുമ്പോള്‍ മല്‍ബു ആലോചിക്കുകയായിരുന്നു.
ആരായിരിക്കും ആ പിന്തുടര്ന്നവര്?
June 3, 2013
വലിയ നില
കോണിപ്പടി മുഴുവന്‍ മീന്‍വെള്ളം തൂകിപ്പോയ താമസക്കാരനെ ശപിച്ചുകൊണ്ട് ഡെറ്റോളും വെള്ളവും ഉപയോഗിച്ച് കഴുകിത്തുടച്ച് വന്നതേയുള്ളൂ ഹാരിസ് നാണി. അപ്പോഴാണ് മൊബൈലില്‍നിന്ന് പ്രിയഗാനം ഒഴുകിയത്.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…
ടി.വി. ഓണ്‍ ചെയ്തു നോക്കൂ എന്നായിരുന്നു സന്ദേശം. വിളിച്ചത് മറ്റാരുമല്ല. മീന്‍ സഞ്ചി നേരാംവണ്ണം കൊണ്ടുപോകാതെ ഇരട്ടിപ്പണിയുണ്ടാക്കിയ ഒമ്പതാം നമ്പര്‍ ഫ്ളാറ്റിലെ താമസക്കാരന് ഹൈദ്രോസ് തന്നെ. നേരാംവണ്ണം വേസ്റ്റ് കൊണ്ടുപോകാനറിയാത്ത ഈ വേസ്റ്റിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറെ നാളായി. പക്ഷേ, ഫഌറ്റ് മുതലാളിയില്‍ അയാള്‍ക്കുള്ള പിടിത്തം കാരണം നടക്കുന്നില്ല. പരാതി പറയുമ്പോള്‍ അതൊന്നും സാരമില്ലെന്ന് പറഞ്ഞ് മുതലാളി ആശ്വസിപ്പിക്കും. വാടക കൊടുക്കുന്നയാള്‍ക്കാണല്ലോ വില. കാവല്‍ നില്ക്കുന്ന ഹാരിസിനെന്തു വില?
മീന്‍നാറ്റം പോകാന്‍ തുടച്ചുതുടച്ച് തളര്‍ന്നിരിക്കുമ്പോഴാണ് ടി.വി കാണാന്‍ പറയുന്നത്.
അതിനൊന്നും നേരമില്ല, ഹൈദ്രോസേ. നിങ്ങള്‍ തന്നെ കണ്ടില്ലേ. സ്റ്റെപ്പ് തുടച്ച് തുടച്ച് എന്റെ നടുവൊടിഞ്ഞു.
മറ്റൊന്നുമല്ല. നിങ്ങടെ ഫോട്ടോ ടി.വിയില്‍ കണ്ടതോണ്ട് വിളിച്ചതാ. കോട്ടും ടൈയുമൊക്കെയിട്ട് നല്ല ചൊങ്കന്‍ ആണല്ലോ?
കളിയക്കണ്ട. നമ്മളും കെട്ടും ടൈ.
മീന്‍വെള്ളം തൂകാതെ നോക്കണം എന്നു പറഞ്ഞതിനുള്ള വെപ്പാണ്
-നാണിക്കത് മനസ്സിലായി.
ടി.വിയില്‍ പടം വന്നൂന്ന് പറഞ്ഞ് കളിയാക്കാനൊന്നുമില്ല. ടി.വിയില്‍ വരാന്‍ ഇപ്പോള്‍ നിങ്ങളെ പോലെ വലിയ ആള്‍ക്കാരായി ടൈ ഒന്നും കെട്ടണമെന്നില്ല. ബണ്ടി ചോറിന്റെ ഫോട്ടോ തന്നെ എത്ര നേരാ കാണിച്ചത്. പിന്നെ, നിങ്ങളെ ഞാന്‍ കുറ്റം പറഞ്ഞതൊന്നുമല്ല. നാറ്റം കൊണ്ട് ആര്‍ക്കും കോണി കയറാന്‍ നിവൃത്തി ഇല്ലായിരുന്നു. മേലിലെങ്കിലും ശ്രദ്ധിക്കണമെന്നേ പറഞ്ഞുള്ളൂ. ഓണറുടെ ചീത്ത മുഴുവന്‍ കേട്ടത് ഞാനാണ്.
ഇതും പറഞ്ഞ് ദേഷ്യത്തോടെ ഹാരിസ് നാണി ഫോണ്‍ കട്ടാക്കിയപ്പോള്‍ ഹൈദ്രോസ് വല്ലാതായി. കളിയാക്കാന്‍ പറഞ്ഞതല്ല. ശരിക്കും നാണിയുടെ ഫോട്ടോ ടി.വിയില്‍ കാണിച്ചിരുന്നു. മുഴുവന്‍ കാര്യവും പറയാത്തതു നന്നായി. നാണി ഒന്നു കൂടി പൊട്ടിത്തെറിച്ചേനേ.
പക്ഷേ, ഹാരിസ് നാണിയുടെ ടി.വിയില്‍ വന്നത് മറ്റു താമസക്കാരും കണ്ടിരുന്നു. അതുകൊണ്ടു തന്നെ മല്‍ബുകള്‍ കൂട്ടത്തോടെ താമസിക്കുന്ന ബില്‍ഡിംഗില്‍ വാര്‍ത്ത വേഗം പരന്നു. കേട്ടവര്‍ കേട്ടവര്‍ നമ്മുടെ ഹാരിസ് നാണിയുടേതോ എന്നു ചോദിച്ചു.
സംഭവം ശരിയായിരുന്നു. ടെലിവിഷന്‍ കാണിച്ചത് നാണിയുടെ ഫോട്ടോ തന്നെ. ക്യാമറക്കു മുന്നില്‍ നാണിയുടെ ഭാര്യയും രണ്ടു പിഞ്ചുമക്കളും സങ്കടക്കഥ പറയുമ്പോഴാണ് ഒരു വില്ലനെ പോലെ നാണിയുടെ ഫോട്ടോ കാണിച്ചത്. അഞ്ചു വര്‍ഷമായി നാട്ടില്‍ പോയില്ലെന്നും ഒുരു വര്‍ഷമായി കുടുംബത്തിന് കാശയക്കുന്നില്ലെന്നുമാണ് സങ്കടക്കഥയുടെ ആകത്തുക. എല്ലാം വാസ്തവം. കുടുംബത്തോടു നീതി പുലര്‍ത്താത്ത ഇയാള്‍ അവിടെ വലിയനിലയിലാണ് എന്നു പറഞ്ഞതും ശരി തന്നെ. കോണിപ്പടി തുടച്ചു വന്ന് കഴിയുന്നത് ബില്‍ഡിംഗിന്റെ ഏറ്റവും മുകളില്‍ ടെറസില്‍ തട്ടിക്കൂട്ടിയ ചായ്പിലാണ്. അതാണ് നാണിയുടെ വലിയ നില.
ബഖാലയിലെത്തിയ നാണിയെ ആളുകള്‍ വളഞ്ഞുവെച്ചു. മീന്‍ വെള്ളത്തില്‍ മുക്കിയ ഹൈദ്രോസ് അവിടെ ഉണ്ടായിരുന്നുവെങ്കിലും രംഗം വഷളാകുന്നതിനു മുമ്പ് രക്ഷപ്പെട്ടു. ശേഷം ബാക്കിയുള്ളവരുടെ ജനകീയ വിചാരണ ആയിരുന്നു.
എന്തുകൊണ്ട് നാട്ടില്‍ പോകുന്നില്ല? ഓള്‍ക്കും മക്കള്‍ക്കും എന്തുകൊണ്ട് ചെലവിന് അയക്കുന്നില്ല? രണ്ട് ബില്‍ഡിംഗിലെ ഹാരിസ് പണി എടുത്തും കാറുകള്‍ കഴുകിയും ഉണ്ടാക്കുന്ന കാശ് എന്തു ചെയ്യുന്നു? നാട്ടിലേക്ക് എപ്പോള്‍ പോകും -തുരുതുരാ ചോദ്യങ്ങള്‍.
കൂട്ടത്തില്‍നിന്ന് വഴുതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചേക്കുവിന്റെ ബലിഷ്ടമായ കരങ്ങള്‍ തടഞ്ഞുനിര്‍ത്തി.
എനിക്കിവിടെ ഓളും മക്കളുമുണ്ട്. അതോണ്ടെന്ന്യാ പോകാത്തത് -നാണി ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അമ്പട കള്ളാ.. ഇന്തോനേസിയാണോ, ഫിലിപ്പൈനിയാണോ -വീണ്ടും ചോദ്യങ്ങള്‍. മാത്രമല്ല ആളുകള്‍ തെറിയും തുടങ്ങി. ഇവനെയൊക്കെ ഷണ്ഡീകരിക്കണം.
നാണി പറഞ്ഞത് തമാശയാണെങ്കിലും അതു വിശ്വസിച്ച ആളുകള്‍ ആട്ടും തുപ്പുമായി. ആരും യഥാര്‍ഥ കാരണം അന്വേഷിച്ചതുമില്ല.
നിന്നെ പോലുള്ളവരെക്കൊണ്ട് ഞങ്ങള്‍ക്കാ പഴി. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പത്രങ്ങളില്‍ പേരെടുത്ത തൊക്കിലങ്ങാടി ആമു വാളെടുത്തു. നാണിയെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ അവിടെ ഒരു സംഘടനക്കാരനുമില്ലേ എന്ന് ടി.വിക്കാരന് ചോദിച്ചതാണ് ആമുവിനെ വിറളി പിടിപ്പിച്ചത്.
ഒരു പതിനയ്യായിരം റിയാലും ടിക്കറ്റും തന്നേക്കൂ. ഞാനങ്ങ് പോയേക്കാം
-ധാര്‍മിക രോഷം കൊണ്ടിരുന്ന ആമുവിന്റെ ചെവിയില്‍ നാണി പറഞ്ഞു.
ഇഖാമ പുതുക്കാനായി പല തവണയായി കഫീലിനു കൊടുത്ത വകയില്‍ 15,000 റിയാലിന്റെ കടമുണ്ട്. ഇപ്പോള്‍ നാട്ടില്‍ പോകാനാകാത്ത വിധം ഹുറൂബിലുമായി. ഈ കടം തീര്‍ക്കാതെ പോകാന്‍ പറ്റൂല. അതുകൊണ്ട് തല്ക്കാലം വീട്ടില്‍ വിളിക്കാറില്ല. കാശും അയക്കാറില്ല. ഓളേം മക്കളേം എന്റെ ഉമ്മ നല്ലോണം നോക്കിക്കോളും. കടം തീര്‍ന്നാല്‍ ഞാനങ്ങു പോകുകേം ചെയ്യും. പ്രിയപ്പെട്ട മല്‍ബി സ്വയമേവ ടി.വിയില്‍ പോയതാണെന്ന് ഞാന്‍ കരുതുന്നില്ല. ആരോ ചതിയില്‍ പെടുത്തിയതാണ്.
ഗള്‍ഫില്‍നിന്ന് പണമയക്കാത്ത മല്‍ബുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ മല്‍ബികളും പോകുന്നതു പോലെ ഈ മല്‍ബിയും പോകേണ്ടിയിരുന്നത് തങ്ങളുടെ അടുത്തായിരുന്നു. അതു കണക്കിലെടുത്ത് തങ്ങളെ വിളിച്ചു ശട്ടം കെട്ടിയിരുന്നു -സമാധാനിപ്പിക്കാനും എല്ലാം ശരിയാകുമെന്ന് പറയാനും. ഒക്കെ പൊളിഞ്ഞു. ഹലാക്ക് പിടിച്ച സാധനം തന്നെ ടി.വി.
ബഖാലയില്‍നിന്ന് സംഘടനക്കാരനും ആളുകളും പരിഞ്ഞുപോയതല്ലാതെ നാണിയെ നാട്ടിലയക്കാന്‍ ആരും ഉത്സാഹം കാണിച്ചില്ല.
പക്ഷേ ടി.വിക്കാരന് വീണ്ടും പറഞ്ഞു. കുടുംബത്തെ കണ്ണീരിലാക്കിയ നാണിയെ സാമൂഹിക പ്രവര്‍ത്തകനായ ആമു കണ്ടെത്തി. അയളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുന്നു.
രഹസ്യംതേടി ഒരു യാത്ര
പാന്റ്സിന്റെ പോക്കറ്റില്‍ മടക്കി സൂക്ഷിച്ചിരുന്ന ഗൂഗിള്‍ മാപ്പിന്റെ പ്രിന്റ് ഒന്നുകൂടി എടുത്തുനോക്കിയ മല്‍ബു സ്ട്രീറ്റിന്റെ പേരും ബില്‍ഡിംഗിന്റെ കിടപ്പും ഉറപ്പുവരുത്തി.
ഇല്ല, തരുണികള്‍ക്ക് തെറ്റിയിട്ടില്ല. കിറുകൃത്യം.
അല്ലെങ്കിലും ഈ തരുണികളെ സമ്മതിക്കണം. മല്‍ബു ഓര്‍ത്തു.
നാട്ടിലായിരുന്നപ്പോള്‍ മല്‍ബി കൂടെ ഉണ്ടെങ്കില്‍ ഒരിക്കലും വഴിതെറ്റിയിരുന്നില്ല. ഒരു ദിവസം മല്‍ബി കൃത്യമായി വഴി പറഞ്ഞും എഴുതിയും നല്‍കിയിട്ടും മല്‍ബുവിന് വഴി തെറ്റിയിരുന്നു. റോഡ് തിരിയുന്നിടത്തുനിന്ന് തെക്കോട്ടു പോകേണ്ടതിനു പകരം വടക്കോട്ട് പോയത് പറഞ്ഞ് മല്‍ബി ഇപ്പോഴും കളിയാക്കാറുണ്ട്. അതിലും വലുത് ഒപ്പിച്ചവനാണ് മല്‍ബു. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിനു പകരം കയറിയത് തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍. തെക്കും വടക്കും തിരിയാത്തവന്. അല്ലെങ്കിലും തെക്കും വടക്കും നിശ്ചയമില്ലാത്തതുകൊണ്ടാണല്ലോ മരുഭൂമിയില്‍ എത്തിപ്പെട്ടത്. അനന്തമായ മരുഭൂമി.
തരുണികള്‍ വഴി കൃത്യമായി പറഞ്ഞു തന്നിരുന്നു. ഒരു ഉറപ്പിനുവേണ്ടിയാണ് ഗൂഗിള്‍ മാപ്പ് കൂടി കരുതിയത.് പക്ഷേ, അവര്‍ പറഞ്ഞതിനു വിപരീതമായി ഗെയിറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
മാപ്പ് നോക്കിയാണെങ്കിലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അനുമതിയില്ലാതെ ഒരിടത്ത് അതിക്രമിച്ചു കയറുക എന്നത്. രണ്ടും കല്പിച്ച് കയറി. എണ്ണയിടാത്ത ജാക്കിയുടേതു പോലുള്ള ഒരു ശബ്ദം കേള്‍ക്കാം. ജാക്കി ഗിഫ്റ്റ്.
മല്‍ബു ഒരു നിമിഷം നിന്നുപോയി. കാരണം ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് കേള്‍ക്കുന്നത്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്…
ഗൃഹാതുരത്വത്തിന്റെ അടുത്ത വരികള്‍ക്കായി കാതോര്‍ത്തുവെങ്കിലും വീണ്ടും അതേ വരികള്‍ തന്നെ. ബാക്കി അറിയില്ലായിരിക്കും.
ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി. ബനിയനും പാവാട പോലെ മൂട്ടിയ ഇന്തോനേഷ്യന്‍ ലുങ്കിയുമുടുത്ത ഒരാള്‍ ഒരു കൈയില്‍ കൊടുവാളും മറുകൈയില്‍ ഒരു തേങ്ങയുമായി മുറിയില്‍നിന്ന് പുറത്തിറങ്ങുന്നു. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള ചായ്പില്‍നിന്നാണ് അയാള്‍ പുറത്തിറങ്ങിയത്.
മലയാളം പാട്ടുകള്‍ ഇന്തോനേഷ്യക്കാരെ കൊണ്ട് പാടിച്ച് യു ട്യൂബില്‍ കയറ്റുന്ന മല്‍ബുകള്‍ ഉണ്ടെങ്കിലും ഇത് മല്‍ബു തന്നെ. ആ വിടര്‍ന്ന ചിരി കണ്ടാലറിയാം.
ആരാ, എന്താ എന്നു ചോദിച്ചുകൊണ്ട് അയാള്‍ അടുത്തേക്കു വന്നു.
അതു പിന്നെ ഞാന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഇന്തോനേഷ്യന്‍ പാവാട ശരിയാക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.
എങ്ങനെ ഇതിനകത്തു കയറി? ഇവിടെ ആരേയും കയറ്റാന്‍ പാടില്ലാത്തതാണ്.
അതുപിന്നെ, ഗെയിറ്റ് തുറന്നുകിടന്നതു കണ്ടപ്പോള്‍ കയറിയതാണ്.
അയ്യോ ഗെയിറ്റടിച്ചില്ലേ എന്നു പറഞ്ഞുകൊണ്ട് മല്‍ബുവിനെ പിടിച്ച് ചായ്പിലേക്ക് തള്ളി അയാള്‍ ഗെയിറ്റിനടുത്തേക്ക് ഓടി. ഗെയിറ്റ് അടച്ചശേഷം കിതച്ചുകൊണ്ട് തിരിച്ചുവന്ന് കൊടുവാളും തേങ്ങയും കൈയിലെടുത്തു.
ഭാഗ്യം, ആരും കണ്ടിട്ടില്ല, മൂന്ന് വര്‍ഷമായി ഞാന്‍ ഇവിടെ ജോലി നോക്കുന്നു.
എനിക്കു പുറമെ, ഇവിടെ കാലു കുത്തുന്ന രണ്ടാമത്തെ മല്‍ബുവാണ് നിങ്ങള്‍. കഴിഞ്ഞ വര്‍ഷം ഹജ്ജിനുവന്ന അമ്മോശന്‍ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. അതുതന്നെ ഞാന്‍ മാഡത്തിന്റെ കാലു പിടിച്ച് പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്.
വിസ്തരിച്ചു പറയാന്‍ നേരമില്ല. ഏതായാലും തേങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞുകൊണ്ട് മല്‍ബു തേങ്ങ ഉരിച്ച് പുറത്തെടുത്ത് വെട്ടി വെള്ളം ഗ്ലാസിലാക്കി കൊടുത്തു.
ഇവിടെ കായ്ച്ചതാണ്-തെങ്ങ് ചൂണ്ടി അയാള്‍ പറഞ്ഞു. കാമ്പ് വലുതല്ലെങ്കിലും വെള്ളം സൂപ്പര്‍ ടേസ്റ്റാണ്. ഇടക്കിടെ മൂന്നാലെണ്ണം കിട്ടും. ഞാനത് ഏതെങ്കിലും മല്‍ബു ഫാമിലിക്ക് കൊടുക്കും.ആട്ടെ വിസ്തരിക്കാന്‍ നേരമില്ല. നിങ്ങളെന്തിനാ ഇങ്ങോട്ടു കയറിയത്.
മല്‍ബു പറയാനൊരു കളവ് അന്വേഷിക്കുകയായിരുന്നു. തരുണികള്‍ പറഞ്ഞിട്ടാണ് വന്നതെന്ന് എങ്ങനെ പറയും. അതേസമയം, തേങ്ങാവെള്ളം നല്കി സല്‍ക്കരിച്ച മല്‍ബുവിനോട് കളവ് പറയാനും തോന്നുന്നില്ല. അനുവാദമില്ലാതെ കയറിയിട്ടും എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്.
ഇയാളോട് സത്യം പറയണോ? എന്തെങ്കിലും കള്ളം പറഞ്ഞ് തടി സലാമത്താക്കണോ?
തെങ്ങ് കണ്ടപ്പോള്‍ കയറിനോക്കിയതാണെന്നു പറയാം. അല്ലെങ്കില്‍ പാട്ടു കേട്ടു എന്നു പറയാം. അതുമല്ലെങ്കില്‍ തായ്ലന്റ് ലോട്ടറി വേണോ എന്നു ചോദിക്കാനാണെന്നു പറയാം.
പക്ഷെ, സത്യസന്ധനായ മല്‍ബു ഒടുവില്‍ സത്യം തന്നെ പറയാന്‍ തീരുമാനിച്ചു. കാറില്‍ കളഞ്ഞുകിട്ടിയ വാനിറ്റി ബാഗ് അറബിച്ചിക്കു തിരിച്ചുകൊടുത്ത് സത്യസന്ധത തെളിയിച്ചവനാണ് മല്‍ബു. കാശിനുവേണ്ടി നാട്ടില്‍നിന്നു വിളി വരുമ്പോള്‍ ഒരിക്കല്‍ പോലും കളവ് പറയാത്തവന് മല്‍ബു. അങ്ങനെയുള്ള മല്‍ബു കളവു പറഞ്ഞ് രക്ഷപ്പെടുമെന്ന് കരുതിയ മനഃസാക്ഷിക്കു തെറ്റി.
എന്തിനാ കയറിയത് താന്‍ പറടോ
അതുപിന്നെ ഒരു കാര്യം അന്വേഷിക്കാന്‍ എന്റെ കസ്റ്റമേഴ്സ് അയച്ചതാണ്.
ഏതു കസ്റ്റമേഴ്സ്, എന്ത് അന്വേഷിക്കാന്‍.
മൂന്ന് തരുണികളാണ് എന്റെ കസ്റ്റമേഴ്സ്. അവരെ രാവിലെ യൂനിവേഴ്സിറ്റിയില്‍ കൊണ്ടുവിടും. വൈകിട്ട് തിരിച്ചെടുക്കും. ഇതാണ് പണി.
ഒ.കെ. അതിനു ഈ വീട്ടിലെന്താണ് കാര്യം. ഇവിടെ ആരെയും അതിനു കിട്ടില്ല. വണ്ടികള്‍ നാലാണ് ഇവിടെ. ഒരു സമയം നാല് മദ്രസകളിലേക്കാണ് കുട്ടികളുടെ പോക്ക്. എനിക്ക് പുറമേ ഒരു ഡ്രൈവര്‍ കൂടിയുണ്ട് ഇവിടെ. അയാള്‍ നാട്ടിലേക്ക് കാശയക്കാന്‍ പോയിരിക്കയാണ്. ഇപ്പോ ഇങ്ങെത്തും.
അതേയ്, ഞാന്‍ ആളെ പിടിക്കാന്‍ വന്നതൊന്നുമല്ല. എന്റെ യൂനിവേഴ്സിറ്റി തരുണികള്‍ക്ക് നിങ്ങളെ കുറിച്ച് ഒരു സംശയം.
എന്നെ കുറിച്ചോ. അതെന്താപ്പാ?
നിങ്ങള്‍ അജ്നബിയാണോ അതോ ഇന്നാട്ടുകാരനാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. തോബ് ധരിച്ചാല്‍ നിങ്ങള്‍ മല്‍ബുവാണെന്ന് ഒരാളും പറയില്ല. തനി ബദു. നിങ്ങളുടെ മാഡത്തിനിത്തിരി ഗമയുണ്ട്. നാട്ടുകാരനെ ഡ്രൈവറാക്കിയവളെന്ന ഗമ. പക്ഷേ, ആ ഗമ തട്ടിപ്പാണെന്ന് അവര്‍ക്ക് എങ്ങനെയോ പിടികിട്ടി. അതു ഉറപ്പിക്കാനാണ് എന്നെ അയച്ചത്.
ഓ അതാണല്ലേ സംഗതി. ഇവിടെ ജോലിക്കു വന്നപ്പോള്‍ പ്രധാന ഡിമാന്റ് അതായിരുന്നു. എപ്പോഴും യൂനിഫോമിലായിരിക്കണം. അതയായത് അറബി വേഷം. അറബി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. ആരു ചോദിച്ചാലും നാട്ടുകാരനാണെന്നേ പറയാന്‍ പാടുള്ളൂ. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. വിദേശി ഡ്രൈവറാണെന്ന് ആര്‍ക്കും തോന്നാന്‍ പാടില്ല. അതാണ് മുഖ്യം. ആദ്യമൊക്കെ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഇപ്പോ ലുങ്കി ഉടുക്കുന്ന സുഖാണ് നീളക്കുപ്പായം ഇടുമ്പോള്‍. പിന്നെ ശമ്പളം കൃത്യമായി കിട്ടും. നാട്ടില്‍ പോകുമ്പോള്‍ ബദല്‍ നിര്‍ത്താന്‍ ഈ കണ്ടീഷനൊക്കെ ഒക്കുന്ന ഒരാളെ കണ്ടെത്തുകയാണ് പണി. അതിനുവേണ്ടി ആളെ തപ്പുകയാണ് ഞാന്‍. ആരെങ്കിലുമുണ്ടോ?
അയാളോട് മൊബൈല്‍ നമ്പര്‍ വാങ്ങി പുറത്തിറങ്ങിയ മല്‍ബു തരുണികളില്‍ ഒരാളെ വിളിച്ച് ആ വിവരം കൈമാറി.
ഹുവ ഹിന്ദീ. മല്‍ബു സവാ സവ.
ഹൈദ്രോസിന്റെ താടിയും മകളുടെ കല്യാണവും
രണ്ടു ദിവസം നീട്ടിനീട്ടിവെച്ച പണി തീര്‍ത്ത ആശ്വാസത്തിലായിരുന്നു മൊയ്തുവും നാണിയും. ഹൈദ്രോസ് മല്ബുവിന്റെ മൂന്ന് വലിയ പെട്ടികള്‍ കാര്‍ഗോ അയച്ചു തിരിച്ചെത്തിയതേയുള്ളൂ. കാര്‍ഗോ നാട്ടില്‍ എപ്പോള്‍ കിട്ടുമെന്നതിന് ഒരു വ്യവസ്ഥയുമില്ല. എന്നാലും ഏറ്റ പണി ചെയ്തു. ഏതു സമയത്തും നാട്ടിലെത്താനിടയുള്ള ഹൈദ്രോസ് വിളിച്ചു ചോദിച്ചാല്‍ ഇനിയും അയച്ചില്ല എന്നു പറയേണ്ട സാഹചര്യം മാറിക്കിട്ടി. ഹൈദ്രോസിനോട് അങ്ങനെ ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം അത്രമാത്രം ഉപകാരിയായിരുന്നു ഹൈദ്രോസ്. ഫഌറ്റിലുള്ളവര്‍ക്കു മാത്രമല്ല, ഏതെങ്കിലും മല്‍ബുവിന് എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ അവിടെ ഓടി എത്തും. ശാരീരികമായും സാമ്പത്തികമായും തന്നാലാവുന്നത് ചെയ്തേ മടങ്ങൂ. പണത്തിനാണ് അത്യാവശ്യമെങ്കില്‍ കൈയിലില്ലെങ്കിലും ഉള്ളവരില്നിന്ന് തേടിപ്പിടിച്ച് എത്തിക്കും. സ്വന്തം കാര്യം മറന്നും അന്യന്റെ കണ്ണീരൊപ്പുന്ന പരസഹായി.
ഹുറൂബുകാരെ സഹായിക്കുന്ന ഹുറൂബുകാരനെന്ന് ഹൈദ്രോസിനെ കളിയാക്കാറുണ്ട്. മല്‍ബുകളുടെ കണ്ണിലുണ്ണിയാണെന്ന കാര്യം കഫീല്‍ നോക്കേണ്ടതില്ലല്ലോ? സ്പോണ്‍സര്‍മാരുടെ വഞ്ചനയെ തുടര്‍ന്ന് അനധികൃത താമസക്കാരായി മാറിയ അനേകായിരം മല്‍ബുകളില്‍ ഒരുവനായി ഹൈദ്രോസും. താന്‍ ഒരു ഹുറൂബാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് മറ്റു ഹുറൂബുകാരുടെ സേവനങ്ങള്‍ക്കായി ഹൈദ്രോസ് ഇറങ്ങിത്തിരിച്ചത്.
ഒടുവില്‍ ഹൈദ്രോസിനും മടങ്ങാന്‍ നേരമായി. മകളുടെ വിവാഹം നിശ്ചയിച്ചു. നാട്ടിലെത്തിയേ പറ്റൂ. അങ്ങനെയാണ് പോലീസുകാര്‍ക്ക് കാശ് കൊടുത്ത് പിടിത്തം കൊടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ ഇടത്താവളമായ തര്‍ഹീലിലേക്ക് പോയത്. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് കാര്‍ഗോ അയക്കാന്‍ മൊയ്തുവിനേയും നാണിയേയും ശട്ടം കെട്ടി പോയ ഹൈദ്രോസ് ഇതുവരെ വിളിച്ചിട്ടില്ല. പോകുന്ന പോക്കില്‍ പറ്റിയെങ്കില്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിവരം അറിയിക്കും. അല്ലെങ്കില്‍ നാട്ടിലെത്തിയിട്ട് വിളി പ്രതീക്ഷിച്ചാല്‍ മതി. ഇതും പറഞ്ഞ് യാത്രയായ ഹൈദ്രോസിന്റെ വിളി കാത്തിരിക്കയാണ് രണ്ട് റൂംമേറ്റുകളും.
ഉച്ചമയക്കത്തിലാണ്ട ഇരുവരും തുരുതുരെ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദേ നില്ക്കുന്നു ഹൈദ്രോസ് മല്‍ബു. മുഖത്ത് ചിരിയാണോ സങ്കടമാണോ എന്നു വ്യക്തമല്ല.
ഒന്നുകൂടി കണ്ണു തിരുമ്മി നോക്കിയ മൊയ്തുവും നാണിയും എന്തു പറ്റിയെന്ന് ആംഗ്യഭാഷയില്‍ ആരാഞ്ഞു. നാവിറങ്ങിയതു പോലെ ഹൈദ്രോസ് തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് അകത്തേക്ക് കയറി.
ഒന്നും പറയണ്ട, ഈ താടി നമ്മളെ ചതിച്ചു- സോഫയിലേക്ക് തളര്‍ന്നുവീണു കൊണ്ട് ഹൈദ്രോസ് പറഞ്ഞു.
അറിയാനുള്ള തിടുക്കത്തോടെ മൊയ്തുവും നാണിയും.
രണ്ടു ദിവസം കൊണ്ട് നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഹൈദ്രോസ് മല്‍ബു പിടിത്തം കൊടുത്തത്. പിടിത്തം കൊടുത്തതല്ല, പണം കൊടുത്ത് പിടിപ്പിച്ചതാണ്. മകളുടെ കല്യാണം നിശ്ചയിച്ചിരിക്കെ, നാട്ടിലെത്തുന്നതിന് വേറെ വഴി ഒന്നും കണ്ടില്ല. പിടിത്തം കൊടുത്ത് തര്‍ഹീലിലെത്തി അങ്ങനെ നാട്ടിലെത്താം.
നാടു സ്വപ്നം കണ്ട് തര്‍ഹീലിലെത്തിയ ഹൈദ്രോസ് പക്ഷേ, അവിടെയും കണ്ണിലുണ്ണിയായി മാറി. നീണ്ട താടിയുള്ള മല്‍ബുവിനെ അവിടെയുള്ളവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കാന് നിയോഗിച്ചു. ഖുര്‍ആന്‍ പാരായണം കേട്ടവര്‍ അഭിനന്ദനങ്ങളുമായി നാലുപാടും കൂടി. അങ്ങനെ എല്ലാ പ്രാര്‍ഥനകള്‍ക്കും മല്‍ബുവായി നേതൃത്വം. നാട്ടിലേക്ക് പോകാന്‍ അവസരം കാത്ത് തര്‍ഹീലില്‍ കഴിയുന്ന മറ്റു മല്‍ബുകള്‍ക്ക് ഹൈദ്രോസ് നീണ്ട താടിയുള്ള തിരുവനന്തപുരം പാളയം ഇമാമിന്റെ പ്രതീതിയാണ് നല്‍കിയത്.
നാട്ടിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓര്‍ത്ത് ഒരു ദിവസം മല്‍ബു ചുമരില്‍ ചാരി ഇരിക്കുകയായിരുന്നു. ഒരു പോലീസുകാരന് അടുത്തെത്തി ഹസ്തദാനം ചെയ്ത ശേഷം ഖുര്‍ആന്‍ പാരായണത്തിനുള്ള കഴിവിനെ പുകഴ്ത്തി. ഹിന്ദികളുടെ കഴിവില്‍ മതിപ്പ് പ്രകടിപ്പിച്ചശേഷം മല്ബുവിന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ കയറ്റിയപ്പോള്‍ മല്ബുവിന്റെ മനസ്സ് നാട്ടിലേക്ക് പറന്നു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയാണ്.
പക്ഷെ, കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പോലീസുകാരന് പറഞ്ഞു.
നിങ്ങള്‍ നാട്ടിലേക്ക് പോകേണ്ട. എവിടെയെങ്കിലും പോയി ജോലി ചെയ്തു ജീവിച്ചോളൂ. നിങ്ങളെ പോലുള്ളവരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്.
ചുമലില്‍ പിടിച്ച് പുറത്തിറക്കിയ മല്‍ബു എന്തെങ്കിലും പറയുന്നതിനുമുമ്പേ പോലീസുകാരന് ജീപ്പോടിച്ചു പോയി.
മൂന്നാം നാള് താടി വടിച്ച് ക്ലീന്‍ ഷേവായി തര്‍ഹീലിലേക്കുള്ള പിടിത്തം കൊടുക്കാനായി ഹൈദ്രോസ് മല്‍ബു വീണ്ടും ഇറങ്ങുന്നതുവരെയും അതിനുശേഷവും ചിരിയായും സങ്കടമായും ഇക്കഥ അവരുടെ ഫഌറ്റിലും പുറത്തും പാറിപ്പറന്നു.
Subscribe to:
Posts (Atom)