Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 3, 2013

രഹസ്യംതേടി ഒരു യാത്ര



പാന്റ്‌സിന്റെ പോക്കറ്റില്‍ മടക്കി സൂക്ഷിച്ചിരുന്ന ഗൂഗിള്‍ മാപ്പിന്റെ പ്രിന്റ് ഒന്നുകൂടി എടുത്തുനോക്കിയ മല്‍ബു സ്ട്രീറ്റിന്റെ പേരും ബില്‍ഡിംഗിന്റെ കിടപ്പും ഉറപ്പുവരുത്തി.
ഇല്ല, തരുണികള്‍ക്ക് തെറ്റിയിട്ടില്ല. കിറുകൃത്യം.
അല്ലെങ്കിലും ഈ തരുണികളെ സമ്മതിക്കണം. മല്‍ബു ഓര്‍ത്തു.
നാട്ടിലായിരുന്നപ്പോള്‍ മല്‍ബി കൂടെ ഉണ്ടെങ്കില്‍ ഒരിക്കലും വഴിതെറ്റിയിരുന്നില്ല. ഒരു ദിവസം മല്‍ബി കൃത്യമായി വഴി പറഞ്ഞും എഴുതിയും നല്‍കിയിട്ടും മല്‍ബുവിന് വഴി തെറ്റിയിരുന്നു. റോഡ് തിരിയുന്നിടത്തുനിന്ന് തെക്കോട്ടു പോകേണ്ടതിനു പകരം വടക്കോട്ട് പോയത് പറഞ്ഞ് മല്‍ബി ഇപ്പോഴും കളിയാക്കാറുണ്ട്. അതിലും വലുത് ഒപ്പിച്ചവനാണ് മല്‍ബു. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിനു പകരം കയറിയത് തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍. തെക്കും വടക്കും തിരിയാത്തവന്‍. അല്ലെങ്കിലും തെക്കും വടക്കും നിശ്ചയമില്ലാത്തതുകൊണ്ടാണല്ലോ മരുഭൂമിയില്‍ എത്തിപ്പെട്ടത്. അനന്തമായ മരുഭൂമി.
തരുണികള്‍ വഴി കൃത്യമായി പറഞ്ഞു തന്നിരുന്നു. ഒരു ഉറപ്പിനുവേണ്ടിയാണ് ഗൂഗിള്‍ മാപ്പ് കൂടി കരുതിയത.് പക്ഷേ, അവര്‍ പറഞ്ഞതിനു വിപരീതമായി ഗെയിറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
മാപ്പ് നോക്കിയാണെങ്കിലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അനുമതിയില്ലാതെ ഒരിടത്ത് അതിക്രമിച്ചു കയറുക എന്നത്. രണ്ടും കല്‍പിച്ച് കയറി. എണ്ണയിടാത്ത ജാക്കിയുടേതു പോലുള്ള ഒരു ശബ്ദം കേള്‍ക്കാം. ജാക്കി ഗിഫ്റ്റ്.
മല്‍ബു ഒരു നിമിഷം നിന്നുപോയി. കാരണം ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് കേള്‍ക്കുന്നത്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്…
ഗൃഹാതുരത്വത്തിന്റെ അടുത്ത വരികള്‍ക്കായി കാതോര്‍ത്തുവെങ്കിലും വീണ്ടും അതേ വരികള്‍ തന്നെ. ബാക്കി അറിയില്ലായിരിക്കും.
ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി. ബനിയനും പാവാട പോലെ മൂട്ടിയ ഇന്തോനേഷ്യന്‍ ലുങ്കിയുമുടുത്ത ഒരാള്‍ ഒരു കൈയില്‍ കൊടുവാളും മറുകൈയില്‍ ഒരു തേങ്ങയുമായി മുറിയില്‍നിന്ന് പുറത്തിറങ്ങുന്നു. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള ചായ്പില്‍നിന്നാണ് അയാള്‍ പുറത്തിറങ്ങിയത്.
മലയാളം പാട്ടുകള്‍ ഇന്തോനേഷ്യക്കാരെ കൊണ്ട് പാടിച്ച് യു ട്യൂബില്‍ കയറ്റുന്ന മല്‍ബുകള്‍ ഉണ്ടെങ്കിലും ഇത് മല്‍ബു തന്നെ. ആ വിടര്‍ന്ന ചിരി കണ്ടാലറിയാം.
ആരാ, എന്താ എന്നു ചോദിച്ചുകൊണ്ട് അയാള്‍ അടുത്തേക്കു വന്നു.
അതു പിന്നെ ഞാന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഇന്തോനേഷ്യന്‍ പാവാട ശരിയാക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.
എങ്ങനെ ഇതിനകത്തു കയറി? ഇവിടെ ആരേയും കയറ്റാന്‍ പാടില്ലാത്തതാണ്.
അതുപിന്നെ, ഗെയിറ്റ് തുറന്നുകിടന്നതു കണ്ടപ്പോള്‍ കയറിയതാണ്.
അയ്യോ ഗെയിറ്റടിച്ചില്ലേ എന്നു പറഞ്ഞുകൊണ്ട് മല്‍ബുവിനെ പിടിച്ച് ചായ്പിലേക്ക് തള്ളി അയാള്‍ ഗെയിറ്റിനടുത്തേക്ക് ഓടി. ഗെയിറ്റ് അടച്ചശേഷം കിതച്ചുകൊണ്ട് തിരിച്ചുവന്ന് കൊടുവാളും തേങ്ങയും കൈയിലെടുത്തു.
ഭാഗ്യം, ആരും കണ്ടിട്ടില്ല, മൂന്ന് വര്‍ഷമായി ഞാന്‍ ഇവിടെ ജോലി നോക്കുന്നു.
എനിക്കു പുറമെ, ഇവിടെ കാലു കുത്തുന്ന രണ്ടാമത്തെ മല്‍ബുവാണ് നിങ്ങള്‍. കഴിഞ്ഞ വര്‍ഷം ഹജ്ജിനുവന്ന അമ്മോശന്‍ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. അതുതന്നെ ഞാന്‍ മാഡത്തിന്റെ കാലു പിടിച്ച് പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്.
വിസ്തരിച്ചു പറയാന്‍ നേരമില്ല. ഏതായാലും തേങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞുകൊണ്ട് മല്‍ബു തേങ്ങ ഉരിച്ച് പുറത്തെടുത്ത് വെട്ടി വെള്ളം ഗ്ലാസിലാക്കി കൊടുത്തു.
ഇവിടെ കായ്ച്ചതാണ്-തെങ്ങ് ചൂണ്ടി അയാള്‍ പറഞ്ഞു. കാമ്പ് വലുതല്ലെങ്കിലും വെള്ളം സൂപ്പര്‍ ടേസ്റ്റാണ്. ഇടക്കിടെ മൂന്നാലെണ്ണം കിട്ടും. ഞാനത് ഏതെങ്കിലും മല്‍ബു ഫാമിലിക്ക് കൊടുക്കും.ആട്ടെ വിസ്തരിക്കാന്‍ നേരമില്ല. നിങ്ങളെന്തിനാ ഇങ്ങോട്ടു കയറിയത്.
മല്‍ബു പറയാനൊരു കളവ് അന്വേഷിക്കുകയായിരുന്നു. തരുണികള്‍ പറഞ്ഞിട്ടാണ് വന്നതെന്ന് എങ്ങനെ പറയും. അതേസമയം, തേങ്ങാവെള്ളം നല്‍കി സല്‍ക്കരിച്ച മല്‍ബുവിനോട് കളവ് പറയാനും തോന്നുന്നില്ല. അനുവാദമില്ലാതെ കയറിയിട്ടും എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്.
ഇയാളോട് സത്യം പറയണോ? എന്തെങ്കിലും കള്ളം പറഞ്ഞ് തടി സലാമത്താക്കണോ?
തെങ്ങ് കണ്ടപ്പോള്‍ കയറിനോക്കിയതാണെന്നു പറയാം. അല്ലെങ്കില്‍ പാട്ടു കേട്ടു എന്നു പറയാം.  അതുമല്ലെങ്കില്‍ തായ്‌ലന്റ് ലോട്ടറി വേണോ എന്നു ചോദിക്കാനാണെന്നു പറയാം.
പക്ഷെ, സത്യസന്ധനായ മല്‍ബു ഒടുവില്‍ സത്യം തന്നെ പറയാന്‍ തീരുമാനിച്ചു. കാറില്‍ കളഞ്ഞുകിട്ടിയ വാനിറ്റി ബാഗ് അറബിച്ചിക്കു തിരിച്ചുകൊടുത്ത് സത്യസന്ധത തെളിയിച്ചവനാണ് മല്‍ബു. കാശിനുവേണ്ടി നാട്ടില്‍നിന്നു വിളി വരുമ്പോള്‍ ഒരിക്കല്‍ പോലും കളവ് പറയാത്തവന്‍ മല്‍ബു. അങ്ങനെയുള്ള മല്‍ബു കളവു പറഞ്ഞ് രക്ഷപ്പെടുമെന്ന് കരുതിയ മനഃസാക്ഷിക്കു തെറ്റി.
എന്തിനാ കയറിയത് താന്‍ പറടോ
അതുപിന്നെ ഒരു കാര്യം അന്വേഷിക്കാന്‍ എന്റെ കസ്റ്റമേഴ്‌സ് അയച്ചതാണ്.
ഏതു കസ്റ്റമേഴ്‌സ്, എന്ത് അന്വേഷിക്കാന്‍.
മൂന്ന് തരുണികളാണ് എന്റെ കസ്റ്റമേഴ്‌സ്. അവരെ രാവിലെ യൂനിവേഴ്‌സിറ്റിയില്‍ കൊണ്ടുവിടും. വൈകിട്ട് തിരിച്ചെടുക്കും. ഇതാണ് പണി.
ഒ.കെ. അതിനു ഈ വീട്ടിലെന്താണ് കാര്യം. ഇവിടെ ആരെയും അതിനു കിട്ടില്ല. വണ്ടികള്‍ നാലാണ് ഇവിടെ. ഒരു സമയം നാല് മദ്രസകളിലേക്കാണ് കുട്ടികളുടെ പോക്ക്. എനിക്ക് പുറമേ ഒരു ഡ്രൈവര്‍ കൂടിയുണ്ട് ഇവിടെ. അയാള്‍ നാട്ടിലേക്ക് കാശയക്കാന്‍ പോയിരിക്കയാണ്. ഇപ്പോ ഇങ്ങെത്തും.
അതേയ്, ഞാന്‍ ആളെ പിടിക്കാന്‍ വന്നതൊന്നുമല്ല. എന്റെ യൂനിവേഴ്‌സിറ്റി തരുണികള്‍ക്ക് നിങ്ങളെ കുറിച്ച് ഒരു സംശയം.
എന്നെ കുറിച്ചോ. അതെന്താപ്പാ?
നിങ്ങള്‍ അജ്‌നബിയാണോ അതോ ഇന്നാട്ടുകാരനാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. തോബ് ധരിച്ചാല്‍ നിങ്ങള്‍ മല്‍ബുവാണെന്ന് ഒരാളും പറയില്ല. തനി ബദു. നിങ്ങളുടെ മാഡത്തിനിത്തിരി ഗമയുണ്ട്. നാട്ടുകാരനെ ഡ്രൈവറാക്കിയവളെന്ന ഗമ. പക്ഷേ, ആ ഗമ തട്ടിപ്പാണെന്ന് അവര്‍ക്ക് എങ്ങനെയോ പിടികിട്ടി. അതു ഉറപ്പിക്കാനാണ് എന്നെ അയച്ചത്.
ഓ അതാണല്ലേ സംഗതി. ഇവിടെ ജോലിക്കു വന്നപ്പോള്‍ പ്രധാന ഡിമാന്റ് അതായിരുന്നു. എപ്പോഴും യൂനിഫോമിലായിരിക്കണം. അതയായത് അറബി വേഷം. അറബി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. ആരു ചോദിച്ചാലും നാട്ടുകാരനാണെന്നേ പറയാന്‍ പാടുള്ളൂ. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. വിദേശി ഡ്രൈവറാണെന്ന് ആര്‍ക്കും തോന്നാന്‍ പാടില്ല. അതാണ് മുഖ്യം. ആദ്യമൊക്കെ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഇപ്പോ ലുങ്കി ഉടുക്കുന്ന സുഖാണ് നീളക്കുപ്പായം ഇടുമ്പോള്‍. പിന്നെ ശമ്പളം കൃത്യമായി കിട്ടും. നാട്ടില്‍ പോകുമ്പോള്‍ ബദല്‍ നിര്‍ത്താന്‍ ഈ കണ്ടീഷനൊക്കെ ഒക്കുന്ന ഒരാളെ കണ്ടെത്തുകയാണ് പണി. അതിനുവേണ്ടി ആളെ തപ്പുകയാണ് ഞാന്‍. ആരെങ്കിലുമുണ്ടോ?
അയാളോട് മൊബൈല്‍ നമ്പര്‍ വാങ്ങി പുറത്തിറങ്ങിയ മല്‍ബു തരുണികളില്‍ ഒരാളെ വിളിച്ച് ആ വിവരം കൈമാറി.
ഹുവ ഹിന്ദീ. മല്‍ബു സവാ സവ.

2 comments:

ajith said...

സി ഐ ഡി മല്‍ബു

ente lokam said...

ha..ha..lavante pani paaliyo???

Related Posts Plugin for WordPress, Blogger...