ലേപനം ചെയ്യുകയായിരുന്ന വൈദ്യരുടെ കണ്ണുകളിലേക്ക് മല്‍ബു തുറിച്ചുനോക്കി. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ ഓര്മ വരുന്നില്ല. ഫേസ് ബുക്കിലാണോ, യു ട്യൂബിലാണോ അതോ സാക്ഷാല്‍ സിനിമയില്‍ തന്നെയാണോ? പ്രായം കൂടിയതുകൊണ്ടു മാത്രമല്ല ഈ ഓര്‍മ്മക്കുറവ്. ഈ കുണ്ടാമണ്ടികളൊക്കെ അതിനൊരു കാരണമാണ്. ഒന്നും ഓര്മ്മിച്ചുവെക്കാന് തോന്നാറില്ല. എല്ലാം ഗൂഗിള്‍ ചെയ്യാനാണ് താല്പര്യം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഹൈവേ വഴി പോകുന്ന എല്ലാ ബസുകളുടേയും നമ്പറും പേരും മനഃപാഠമായിരുന്നു. ഏതു ബസിന്റെ പേരു പറഞ്ഞാലും നമ്പര്‍ റെഡി. തിരിച്ചും.
താങ്കളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു സാധാരണ ഗതിയില്‍ ചോദിച്ചാല്‍ മതി. പക്ഷേ അതിനും മനസ്സു വരുന്നില്ല. കിടത്തി ചികിത്സയും വലിയ ആശുപത്രിയും കാറും പത്രാസുമൊക്കെയുള്ള വൈദ്യരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതില്‍ പോലും ആശയക്കുഴപ്പമാണ്. ഇത്ര വലിയ ഒരാളെ എങ്ങനെ വൈദ്യരെന്നു വിളിക്കും. പത്ത് മിനിറ്റിനിടയില് സാര്‍, ഡോക്ടര്‍, ഗുരുക്കള്‍ എന്നിങ്ങനെ പല തവണ മാറിവിളിച്ചിട്ടുണ്ട്. എന്നിട്ടു വേണ്ടേ ഒന്നു വിശദമായി പരിചയപ്പെടാന്‍.
അലോപ്പതി ഉപേക്ഷിച്ച് ആയുര്‍വേദത്തെ പ്രണയിച്ചു തുടങ്ങാന്‍ ഒരാള്‍ക്കു പലതാകാം കാരണം. മല്‍ബുവിനും അങ്ങനെ തന്നെയാണ്. കഴുത്ത് വേദനയുമായി പോയപ്പോള്‍ തേഞ്ഞുപോയെന്നു പറഞ്ഞ് പലവിധ ചികിത്സയും മരുന്നുമായി വട്ടം കറക്കിയ ഒരു അലോപ്പതി ഡോക്ടറുടെ ചതി മനസ്സിലാക്കിക്കൊടുത്തത് മറ്റൊരു ഡോക്ടറായിരുന്നു. തേയ്മാനമൊന്നുമല്ല, വെറും യൂറിക് ആസിഡിന്റെ പ്രോബ്ലമാണെന്നു പറഞ്ഞ് മൂന്ന് ഗുളിക കൊണ്ട് മാറ്റിയ രണ്ടാമത്തെ ഡോക്ടര്‍ മല്‍ബുവിന് കാണപ്പെട്ട ദൈവം പോലെയായി. അദ്ദേഹത്തിന്റെ മഹിമ പാടിനടക്കുമ്പോഴാണ് ടിയാന് നല്കിയ മരുന്നു കഴിച്ച് ഒരാള്‍ തീരെ കിടപ്പിലായ കഥ കേള്‍ക്കുന്നത്. അതോടെ അദ്ദേഹത്തെയും മൊഴി ചൊല്ലി. അതിനു ശേഷം എന്തു രോഗം വന്നാലും ഒന്നിലേറെ ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യുകയെന്നത് മല്‍ബുവിന് നിര്‍ബന്ധമാണ്.
പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ഒരു തീരുമാനമെടുക്കാന്‍ പറ്റിയിരുന്നില്ല. വെച്ചുതാമസിപ്പിക്കുന്നതുകൊണ്ട് ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കാലിന്റെ വേദന സഹിക്കുന്നതിലും കഷ്ടമാണ് ആളുകളുടെ ഈ ചോദ്യങ്ങള്‍. ഇത്തിരി സന്മസ്സും അലിവുമുള്ളയാളെന്നു തോന്നിയ ഒരു ഡോക്ടറെ പല തവണ കണ്ടു. ചെയ്യണോ ഡോക്ടര്‍, ഇവിടെ തന്നെ വേണോ സാര്‍, നാട്ടില്‍ പോയിട്ടു ചെയ്താല്‍ പോരേ തുടങ്ങിയ ചോദ്യങ്ങളുമായി സൈ്വരം കെടുത്തിയപ്പോള്‍ നാണിയെ പോലെ ആകരുതെന്നു പറഞ്ഞ് ഡോക്ടര്‍ കളിയാക്കിയിട്ടുണ്ട്.
അമിത വണ്ണത്തിന്റെ അസ്വസ്ഥതകളുമായി ഡോക്ടറെ സമീപിച്ച നാണിക്ക് ഇത്തിരി ഭക്ഷണ നിയന്ത്രണം നിര്‍ദേശിച്ചതായിരുന്നു ഡോക്ടര്‍. രാവിലെ രണ്ട് ഇഡ്ഡലി, ഉച്ചക്ക് ഒരു കപ്പ് ചോര്‍, രാത്രി രണ്ട് തവി കഞ്ഞി. തീറ്റപ്രിയനായ നാണി അതൊന്നു കൂടി ഉറപ്പു വരുത്താന്‍ കണ്‍സള്‍ട്ടിംഗ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് ചോദിച്ചുവത്രേ. ഇതൊക്കെ ഭക്ഷണത്തിനു മുമ്പാണോ ശേഷമാണോ ഡോക്ടര്‍.
മല്ബുവിന്റെ ഡോക്ടറെ കുറ്റം പറയാനാവില്ല. അദ്ദേഹം ശരിക്കും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം നാട്ടുകാരനെന്ന നിലയിലായിരുന്നു ഈ പരിഗണന.
വിടാതെ പിടികൂടിയിരിക്കുന്ന കാലിലെ ഈ വേദന മാറ്റാന്‍ ഓപറേഷനല്ലാതെ വേറെ വഴിയില്ല. അത് ഗള്‍ഫില്‍ വെച്ചു ചെയ്യണോ നാട്ടില്‍ വെച്ചാകണോ എന്നു തീരുമാനിക്കേണ്ടത് മല്‍ബുവാണ്. പിന്നെയും പറഞ്ഞുകൊടുത്തിരുന്നു. അത്യാധുനിക സാമഗ്രികളും സംവിധാനങ്ങളും ഇവിടെയാണ് കൂടുതല്‍. പക്ഷേ അതു വിദഗ്ധമായി ഉപയോഗിക്കാനറിയാവുന്ന ഡോക്ടര്‍മാര്‍ നാട്ടിലാണ്. പരമാവധി ശസ്ത്രക്രിയകള്‍ നേടിയെടുക്കാന്‍ ബാധ്യസ്ഥനായ ഒരു ഡോക്ടര്‍ ഇതിലപ്പുറം എന്തു സൂചന നല്‍കണം. ഇതു തന്നെ ആശുപത്രി മാനേജ്മെന്റിന്റെ ചെവിയിലെത്തിയാല്‍ പാരമുദ്ര കുത്തി ചവിട്ടിപ്പുറത്താക്കില്ലേ?
അനിശ്ചിതത്വം അവസാനിച്ചതു യാദൃഛികമായിട്ടായിരുന്നു. ഇവിടെ തന്നെ ഓപറേഷന് നടത്താനുള്ള തീരുമാനവുമായി വലിയ ആശുപത്രി കവാടത്തിലെത്തിയപ്പോള്‍ മല്‍ബു ഒരാളെ വീല്‍ ചെയറില്‍ കണ്ടു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. മോനേ, വേദന കൊണ്ട് പുളഞ്ഞു നാളുകള്‍ നീക്കിയാലും ഇവിടെ വെച്ചു മുറിച്ചേക്കല്ലേ, പിന്നെ ഇതാ എന്നെ പോലെ ഈ വീല്‍ ചെയറില്‍നിന്ന് എഴുന്നേല്ക്കാന് പറ്റില്ല.
അങ്ങനെ ഭാഗ്യത്തിനു രക്ഷപ്പെട്ടുവെന്ന ആശ്വാസവുമായി വിമാനം കയറിയ മല്‍ബു ഇപ്പോള്‍ പലരും മഹിമ പറയുന്ന പാരമ്പര്യ വൈദ്യന്റെ ലേപനത്തിനു വിധേയനായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ടു മറന്ന മുഖം അലട്ടിക്കൊണ്ടിരിക്കുന്നത്. നാക്കിന്റെ തുമ്പത്തു വരെ വരുന്നു എന്നൊക്കെ പറയുന്നതു പോലെ, ഇത് ചോദിക്കാതെ പോയാല്‍ അതു ചിന്തിച്ചു ചിന്തിച്ചു മല്‍ബു മരിച്ചു പോകാന്‍ വരെ സാധ്യതയുണ്ട്.
കാലില്‍ തടവുന്നതിന്റെ സുഖം ആസ്വദിച്ചുകൊണ്ട് മല്‍ബു ഒരിക്കല്‍ കൂടി വൈദ്യരുടെ കണ്ണിലേക്ക് തുറിച്ചു നോക്കി രണ്ടു കല്പിച്ചു ചോദിച്ചു.
സാര്‍ പുറത്തായിരുന്നു അല്ലേ?
മനസ്സിലായില്ല.
അല്ല ഗുരുക്കള്‍ ഗള്ഫിലുണ്ടായിരുന്നോ എന്നാ ചോദിച്ചത്?
അതെ, അഞ്ച് വര്‍ഷം ഗള്‍ഫിലായിരുന്നു.
അവിടെ ആയുര്‍വേദ ചികിത്സ തന്നെയായിരുന്നോ?
അവിടെ എന്ത് ആയുര്‍വേദം? പല ജോലികളായിരുന്നു.
ജിദ്ദയില്‍ ഉണ്ടായിരുന്നു അല്ലേ? ഫൈസലിയയില്‍ ?
അതെ ഉണ്ടായിരുന്നു. അധികം സംസാരത്തിനു നില്‍ക്കാതെ വൈദ്യര് കര്‍മത്തില്‍ മുഴുകിയപ്പോള്‍
മല്ബുവിന്റെ മനസ്സില്‍ ആ ചിത്രം തെളിഞ്ഞു വന്നു. മരുഭൂമിയില്‍ പ്രവാസ ജീവിതത്തിന്റെ ചൂട് ശരിക്കും അറിഞ്ഞയാളാണ് തന്നെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. ചുട്ടുപൊള്ളുന്ന ഓടിനു മുന്നില്‍നിന്ന് വിയര്‍ത്തുകുളിച്ച് ഇദ്ദേഹം മേക്ക് ചെയ്ത പൊറോട്ടയുടെ രുചി ഒന്നു വേറെ തന്നെയായിരുന്നു. ആ പൊറോട്ടയുടെ കൈപ്പുണ്യം ഇപ്പോള്‍ ലേപനത്തിലുമുണ്ട്. കാലിലെ വേദന കുറഞ്ഞുതുടങ്ങിയത് പ്രതീക്ഷക്കപ്പുറത്തുള്ള വേഗത്തിലായിരുന്നു.