Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 30, 2011

കത്രികയും മെഷീനും

കത്രികയും മെഷീനും മത്സരിച്ചു.
ചില കമ്പനികളില്‍ കീഴ്ജീവനക്കാരും ബോസും മത്സരിക്കുന്നതു പോലെ.
മെഷീനാണ് വേഗം കൂടുതലെന്ന ശാസ്ത്ര സത്യം അംഗീകരിക്കുമ്പോഴും ആ കരവിരുത് കാണുമ്പോള്‍ നമുക്ക് തോന്നും, കത്രികക്കാണ് അതിവേഗമെന്ന്.
വെറും തോന്നല്‍ മാത്രം.
കമ്പനികളില്‍ നോക്കിയാല്‍, അടിമയെ പോലെ പണിയെടുക്കുന്നവരാണ് കത്രികക്ക് സമാനം. പക്ഷേ നേട്ടം മുഴുവന്‍ മെഷീന്റെ കണക്കിലായിരിക്കും.
കത്രികയും മെഷീനും ഇടതടവില്ലാതെ ചലിച്ചപ്പോള്‍ മല്‍ബുവിന്റെ കാത്തിരിപ്പിനറുതിയായി. വെട്ടിയൊതുക്കിയ മുടിയുടേയും താടിയുടേയും മനോഹാരിത ഒരിക്കല്‍ കൂടി കണ്ണാടിയില്‍ ആസ്വദിച്ച ശേഷം ഓരോരുത്തരായി ക്ഷുരകശാലയില്‍നിന്ന് ഇറങ്ങിത്തുടങ്ങി.
മല്‍ബുവിനും സെല്‍ ഫോണ്‍ തൊട്ടതിനെ തുടര്‍ന്ന് ഇളിഭ്യനായ മറ്റെയാള്‍ക്കും ചിരി സമ്മാനിച്ചുകൊണ്ട് ഫോണ്‍ ഉടമയും ഇറങ്ങി.
ശ്ശോ ആശ്വാസമായി.
എത്ര നേരായി മുഖം കുനിച്ചുള്ള ഇരിപ്പ് തുടങ്ങിയിട്ട്.
ഇറങ്ങുമ്പോള്‍ അയാള്‍ സമ്മാനിച്ചത് ഒരു തരം ആക്കുന്ന ചിരിയായിരുന്നു.
മല്‍ബു ആലോചിക്കുകയായിരുന്നു.
അയാള്‍ ചെയ്തതില്‍ എന്താണു തെറ്റ്?  ഒരു തെറ്റുമില്ല. സ്വന്തം ഫോണ്‍ മറ്റൊരാള്‍ തൊടാതിരിക്കാന്‍ സ്ക്രീന്‍ സേവറില്‍ വെക്കെടാ ഫോണ്‍ എന്നു ചേര്‍ത്തു. വെക്കെടാ, ഫോണ്‍ എന്നീ പദങ്ങള്‍ക്കു മധ്യേ വേണമെങ്കില്‍ ചുരുങ്ങിയത് സുപരിചിതമായ  ഒരു മൃഗത്തിന്റെ പേരെങ്കിലും ചേര്‍ക്കാം. അത് ചെയ്യാത്തത് അയാളുടെ മാന്യത. പക്ഷേ, അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവര്‍ അതു കൂടി അര്‍ഹിക്കുന്നുണ്ട്. എത്ര കൗതുകമുള്ളതാണെങ്കിലും ഫോണ്‍ വേറൊരാളുടെ സ്വകാര്യതകള്‍ നിറഞ്ഞതാണെന്ന് വിസ്മരിക്കാന്‍ പാടില്ലല്ലോ?
പണ്ടൊക്കെ പഴ്‌സിലാണ് പ്രിയ മല്‍ബികളുടെ ഫോട്ടോകള്‍ വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിന്റെ സ്ക്രീനാണ് അതിന്റെ സ്ഥാനം. ഓരോ ദിവസവും പുലരുമ്പോള്‍ പ്രവാസികളുടെ ഫോണ്‍ സ്ക്രീനിന് അഴകേകാന്‍ മല്‍ബിയുടെ പുതുപുത്തന്‍ പോസുകള്‍ ഇങ്ങോട്ടെത്തുകയല്ലേ?
പുതുപുത്തന്‍ ഫോണ്‍ മോഡലുകള്‍ കാണാന്‍ അടുത്തുള്ള മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ കയറിയാല്‍ പോരേ?
അവിടെ ചെന്നാല്‍, ഡെമ്മികളല്ലേ നിരത്തിവെച്ചിരിക്കുന്നത്. ഒറിജിനല്‍ തന്നെ കാണാന്‍ കൊതിച്ചാല്‍ കിട്ടിയാലായി. ഏതായാലും ഫോണ്‍ ഡെമ്മികള്‍ ആകര്‍ഷകമായി നിരത്തുന്നുണ്ട്. എന്നാല്‍ പിന്നെ ഒറിജിനല്‍ തന്നെ ഡിസ്‌പ്ലേ ചെയ്താല്‍ എന്താ?
അതേയ്, അപ്പോള്‍ കടയുടമ വിവരമറിയും.
പയ്യന്റെ തലയില്‍ കത്രിക ചലിച്ചു തുടങ്ങി. മല്‍ബു പത്രത്താളിലും പരതി.
ഇടക്ക് പണി നിര്‍ത്തി മല്‍ബുവിനു നേരെ തിരിഞ്ഞു.
കാത്തിരുന്നു വല്ലാതെ മുഷിഞ്ഞു അല്ലേ?
ഏയ് സാരമില്ല.
ചിലപ്പോള്‍ ഇങ്ങനാ ആളുകളിങ്ങനെ ഇളകി വരും. ചില ദിവസങ്ങളില്‍ ഈച്ച പോലുമില്ല.
നാട്ടിലെവിടാണ്?
കര്‍മത്തിനിടയില്‍ അയാളുടെ നാവും നിര്‍ത്താതെ ചലിച്ചു തുടങ്ങി.
ഇവിടെ എവിടാ ജോലി?
ശമ്പളം എങ്ങനാ? പത്തു പതിനഞ്ചൊക്കുമോ?
വിടുന്ന മട്ടില്ല. ചിലര്‍ അങ്ങനെയാണ്. എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷമേ ചോദ്യങ്ങള്‍ അവസാനിപ്പിക്കൂ. കുറ്റാന്വേഷകനാണോ എന്നു സംശയിക്കാം ചോദ്യങ്ങള്‍ കേട്ടാല്‍.
രക്ഷപ്പെടാന്‍ മറ്റു മാര്‍ഗമില്ല. സകല കാര്യങ്ങളും ചോര്‍ത്തിയ ശേഷമേ ഇയാള്‍ കത്രിക താഴെ വെക്കൂ.
ഉഷ്ണം ഉഷ്‌ണേന ശാന്തി. മല്‍ബു തിരിച്ചടിച്ചു തുടങ്ങി.
എത്ര ശമ്പളം കിട്ടിയിട്ടെന്താ മാഷേ? എന്താ സാധനങ്ങളുടെയൊക്കെ വില?
വാടകയാണെങ്കില്‍ മാസാമാസം കൂട്ടുകയല്ലേ?
അടുത്ത മാസം വാടക കൂടുമെന്ന് ഇന്നലെയാ നോട്ടീസ് കിട്ടിയത്.
ഓഹോ, നിങ്ങള്‍ക്കും തികയുന്നില്ല അല്ലേ? എന്നാലും എത്ര വരും മാസവരുമാനം?
നോ രക്ഷ. ഇയാള്‍ ശമ്പളം പറയിച്ചേ അടങ്ങൂ.
മല്‍ബു ആലോചിച്ചു. വീണ്ടുമൊരു ചോദ്യം തിരിച്ചിട്ടു.
ഗള്‍ഫില്‍ പൊതുവെ ജോലി സാധ്യത കുറയുകയാ അല്ലേ? എന്താ നിങ്ങളുടെ അഭിപ്രായം?
അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. സൗദിയില്‍ എന്തായാലും കുറയില്ല.
മല്‍ബുവിന്റെ അടുത്ത ചോദ്യം. നിങ്ങളുടെ വരുമാനം കൂടുന്നുണ്ടോ?
എന്തു കൂടിയിട്ടെന്താ. നാട്ടില്‍ സാധനങ്ങള്‍ക്കൊക്കെ തീവിലയല്ലേ? അയക്കുന്ന തുക ഒന്നിനും തികയുന്നില്ല.
മല്‍ബു ഒന്നമര്‍ത്തി മൂളി. ഇയാളൊരു പഠിച്ച ബാര്‍ബര്‍ തന്നെ. സ്വന്തം വരുമാനം പറയുന്നില്ല. മറ്റുള്ളവരുടേത് അറിയുകേം വേണം. അന്യരുടേത് കൊത്തിവലിക്കാനാണല്ലോ എല്ലാവര്‍ക്കും മോഹം.
പിന്നെ ഇത്തിരി നേരം നിശ്ശബ്ദത.
ഇനിയൊരു ചോദ്യമുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു മല്‍ബു. അതു തെറ്റിച്ചുകൊണ്ട് അയാള്‍ വീണ്ടും.
ഇതു പേരക്കുട്ടിയാ അല്ലേ?
മല്‍ബു ശരിക്കുമൊന്നു ഞെട്ടി.
ഇയാള്‍ മാനം കെടുത്തിയേ അടങ്ങൂ. നല്ല ആയുധമാണ് മകനു കൊടുത്തിരിക്കുന്നത്. അവന്‍ ഇതു മല്‍ബിയുടെ കാതിലെത്തിക്കും. അയല്‍ക്കാരന്‍ കമ്മദ് വെച്ചതു പോലെ നിങ്ങള്‍ക്കും എന്തുകൊണ്ട് കൃത്രിമ മുടി വെച്ചുകൂടാ എന്ന ചോദ്യം കുറേക്കൂടി ഉച്ചത്തില്‍ ഉയരും.
മല്‍ബു കണ്ണാടിയില്‍ നോക്കി മുടിയില്ലാത്ത തലയില്‍ തടവി.
മറു കണ്ണാടിയില്‍ പയ്യന്‍ അതു കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. 

January 23, 2011

മല്‍ബു ഇന്‍ ക്ഷുരകശാല

ക്ഷുരകശാലയില്‍ ക്യൂവിലാണ് മല്‍ബുവും മകനും.
ക്ഷുരകശാലയോ അതോ വായനശാലയോ എന്നു സംശയം ജനിപ്പിക്കുന്നതാണ് അവിടത്തെ കാര്യങ്ങള്‍.
അഞ്ചാറ് മല്‍ബുകള്‍ നിരന്നിരുന്ന് പത്രങ്ങള്‍ പകുത്തെടുത്ത് പാരായണത്തില്‍. ചിലരുടെ കൈയില്‍ വീക്കിലികള്‍. ബാക്കിയുള്ളവര്‍ ടെലിവിഷനില്‍ മല്‍ബികളുടെ പാട്ടും നൃത്തവും കാണുന്നു.

ഈ വക കൃത്യങ്ങളിലൊന്നും പങ്കെടുക്കാന്‍ നിര്‍വാഹമില്ലാതെ രണ്ട് പച്ചകള്‍ അഥവാ പാക്കികള്‍ കാത്തിരിപ്പിന്റെ മുഷിപ്പില്‍. ടി.വി തുറന്നതു കൊണ്ട് മല്‍ബുപ്പയ്യന്‍ മുഷിപ്പില്ലാതെ അതില്‍ നോക്കിയിരുന്നു.

ഊഴം കാത്തുള്ള ഈ ഇരിപ്പ് ഇത്തിരി ബുദ്ധമുട്ടുള്ള കാര്യം തന്നെ. പച്ചകളെ നോക്കിയാലറിയാം അവരുടെ അക്ഷമ.
അപ്പോള്‍ ക്ഷുരകശാല വായനശാലയോ സിനിമാ തിയേറ്റര്‍ തന്നെയോ ആയാലും കുറ്റപ്പെടുത്താന്‍ കഴിയില്ല. നാട്ടില്‍ മാത്രം പോരല്ലോ ഈ വക സൗകര്യങ്ങള്‍. എന്നാലും രാഷ്ട്രീയം മാത്രം പറയരുത് എന്ന ബോര്‍ഡൊന്നും തൂക്കിയിട്ടില്ല. മാത്രമല്ല, നാട്ടിലെ പോലെ ആളുകള്‍ വര്‍ത്തമാനം പറയുന്നുമില്ല. എല്ലാവരും തന്താങ്ങളുടെ കര്‍മങ്ങളായ വായനയിലും ടെലിവിഷന്‍ നോട്ടത്തിലും മുഴുകിയിരിക്കുന്നു.
പത്രങ്ങളും അറബി, ഇംഗ്ലീഷ്, മലയാളം വാരികകളും കൂട്ടിയിട്ടിരിക്കുന്ന ടീപ്പോയിക്ക് മുകളില്‍ ഒരു മൊബൈല്‍ ഫോണ്‍ അനാഥമായി കിടപ്പുണ്ട്.
നമ്മുടെ കഥാനായകന്‍ മല്‍ബുവിന്റെ തൊട്ടടുത്തിരിക്കുന്ന മല്‍ബു അതില്‍ കുറേനേരം നോട്ടമിട്ടു. ഫോണിന്റെ ഉടമയാണെങ്കില്‍ ഗാഢമായ വായനയിലും. കാണാന്‍ നല്ല ചേലുള്ള ഒരു ഫോണ്‍. ആരു കണ്ടാലും നോക്കിപ്പോകുന്ന അഴക്. നോക്കിയ തന്നെ. അതാണല്ലോ മല്‍ബുകളുടെ ഇഷ്ട ബ്രാന്റ്. എന്നാലും ഏറ്റവും പുതിയ ടച്ച് സ്‌ക്രീന്‍ മോഡല്‍. മല്‍ബു അതു മെല്ലെ കയ്യിലെടുത്തു. ഉടമ കണ്ടൊന്നുമില്ല. സി.ഐ.ടി.യുക്കാരുടെ നോക്കുകൂലി തോല്‍പിക്കാന്‍ മുതലാളി തന്നെ ലോഡിറക്കിയ വാര്‍ത്തയില്‍ ലയിച്ചിരിക്കുകയാണ് അയാള്‍.
പക്ഷേ, മല്‍ബു കൈ ഒറ്റവലി. ഷേക്കേറ്റതു പോലായിരുന്നു അത്. പിന്നെ ഇടത്തും വലത്തും തിരിഞ്ഞു നോക്കി. ശേഷം തലതാഴ്ത്തി ഇരുന്നു. ഉടമ കണ്ടില്ലെന്നാണല്ലോ കരുതിയത്. അയാളുടെ ഒരു കണ്ണ് ഫോണില്‍തന്നെ ആയിരുന്നു. ജാഗ്രത അതു മല്‍ബുവിന്റെ മറുപേരായി പറയാം. ഒരേസമയം പല കാര്യങ്ങളില്‍ ഇത്രമാതം ശ്രദ്ധ ചെലുത്താന്‍ പറ്റുന്നവര്‍ ഭൂമിയിലുണ്ടെങ്കില്‍ അതു മല്‍ബുകള്‍ തന്നെയായിരിക്കും. ഒട്ടും സംശയം വേണ്ട.
ഉം എന്തു പറ്റി?
ഉടമ ചോദിച്ചു.
മല്‍ബു മെല്ലെ തല ഉയര്‍ത്തി. വളിച്ച മുഖം.
ഏയ് ഒന്നൂല്ല. അതിന്റെ മോഡല്‍ കണ്ട് എടുത്തു നോക്കീതാ. വല്ലാഹി വേറെ ഒന്നിനുമല്ല.
ഓ… അതൊന്നും സാരമില്ലെന്നേ. ഇതാ വേണല്‍ നോക്കിക്കോ. മാന്യനായ മൊബൈല്‍ ഉടമ.
പക്ഷെ, അയാള്‍ വാങ്ങിയില്ല. തലതാഴ്ത്തി ഇരുന്നതേയുള്ളൂ.
എന്തായിരിക്കും സംഭവം. അന്യരുടെ മൊബൈല്‍ തൊട്ടാല്‍ ഷോക്കടിക്കുന്ന വല്ല വിദ്യയും വികസിപ്പിച്ചിട്ടുണ്ടോ. ഇതിത്തിരി മറിമായം തന്നെയല്ലേ. ഒരാള്‍ മൊബൈല്‍ തൊടുന്നു. തൊട്ടടുത്ത നിമിഷത്തില്‍ അതവിടെ വെച്ച് കൈ വലിക്കുന്നു.
സാങ്കേതിക വിദ്യകള്‍ പോകുന്ന പോക്ക്. പലവിധ കണ്ടുപിടിത്തങ്ങളാണല്ലോ ദിവസവും. ഈ വിദ്യ കൊള്ളാം. കള്ളന്മാര്‍ കൊണ്ടു പോകാനിടയുള്ള ഇളകുന്ന മുതലുകള്‍ക്കെല്ലാം ഇതങ്ങു ബാധകമാക്കിയാല്‍ മതിയല്ലോ?
മല്‍ബു അയാളുടെ കാതില്‍ ചോദിച്ചു.
അല്ലാ, ശരിക്കും എന്താണ് സംഭവിച്ചത്. നിങ്ങള്‍ക്ക് ഷോക്കടിച്ചോ?
ഏയ് ഷോക്കടിച്ചൊന്നുമില്ല.
പിന്നെ എന്തിനാ കൈ വലിച്ചത്.
ഷോക്കൊന്നുമില്ല. ധൈര്യായി എടുത്തു നോക്കിക്കോളൂ.
വേണ്ട. എന്നാലും എന്തോ അപകടമുണ്ട്. നിങ്ങള്‍ പറ. ഞാന്‍ കൂടി ചമ്മണ്ടല്ലോ. സുഹൃത്തിനെകൂടി ആപത്തില്‍ ചാടിക്കാതിരിക്കുന്നത് വലിയ പുണ്യമാണ്.
ഓ.. അതിനു നിങ്ങള്‍ എന്റെ സുഹൃത്താണോ?
സുഹൃത്തല്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ പരിഗണന തന്നുകൂടെ.
ആട്ടെ, നിങ്ങളുടെ നാടെവിടാ? ഇവിടെ എവിടാ ജോലി. എന്താ പേര്?
അയ്യോ രക്ഷയില്ല. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയുന്നതിലും ഭേദം ഫോണ്‍ ഒന്നെടുത്തു നോക്കുന്നതുതന്നെ. സൂപ്പര്‍ കത്തിക്കു വഴങ്ങുന്നതിലും ഭേദം ഷോക്കേല്‍ക്കുന്നതു തന്നെ.
മടിച്ചു മടിച്ചു മല്‍ബു ഫോണില്‍ തൊട്ടതും സ്‌ക്രീന്‍ തെളിഞ്ഞുവന്നു.
വെക്കെടാ  ഫോണ്‍ അവിടെ.
ഫോണിന്റെ ഉടമയും ആദ്യ ഇളിഭ്യനും പൊട്ടിച്ചിരിച്ചു.

January 17, 2011

മല്‍ബി ഇന്‍ ഹൈപ്പര്‍



സൂഖുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പുറത്ത് വൈകുന്നേരങ്ങളിലും മദ്രസകള്‍ക്ക് പുറത്ത് ഉച്ചനേരങ്ങളിലും രൂപപ്പെടുന്ന ചെറിയ ചെറിയ കൂട്ടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു മൂലയില്‍ ഇന്തോനേഷ്യക്കാരാണെങ്കില്‍ മറ്റൊരു ഭാഗത്ത് ഫിലിപ്പിനോകളായിരിക്കും.
പിന്നെ പാക്കിസ്ഥാനികള്‍, ബംഗാളികള്‍.
സമയം കൊല്ലുന്ന വീട്ടു ഡ്രൈവര്‍മാര്‍.
അപ്പോള്‍ മല്‍ബുകളില്ലേ?
ഉണ്ട്. നീണ്ടുകിടക്കുന്ന തിണ്ണയില്‍ അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്നവരാണ് മല്‍ബുകള്‍.
കണ്ടില്ലേ ചുണ്ടില്‍ സിസേഴ്‌സും വില്‍സും.
പുഴയും മഴയും പച്ചപ്പും എന്തിനധികം മല്‍ബിയേയും കുഞ്ഞുങ്ങളേയും വിട്ടുനില്‍ക്കാമെങ്കിലും സിസേഴ്‌സും വില്‍സും ഉപേക്ഷിക്കാനാവില്ല.
പ്രവാസ ജീവിതത്തില്‍ ബ്രാന്റുകള്‍ പലതും പല തവണ മാറിയെങ്കിലും പുകയുടെ കാര്യത്തില്‍ ഇഷ്ട ബ്രാന്റുകള്‍ക്ക് മാറ്റമില്ല.
പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവര്‍.
ദേ കൂട്ടത്തിലൊരാളുടെ കൈയില്‍ മെലിഞ്ഞ നീളന്‍ ഡോവിഡോഫ്.
ഇതാണോ ഇഷ്ട ബ്രാന്റ്.
ഏയ,് അങ്ങനെ ഇഷ്ട ബ്രാന്റൊന്നുമില്ല.
കാശ് കൊടുത്താണെങ്കില്‍ സിസേഴ്‌സ്. അതാണല്ലോ ഏറ്റവും വിലക്കുറവുള്ളത്. ഓസിനാണെങ്കില്‍ ഡേവിഡോഫായാലും കൊള്ളാം, ഗുഡന്‍ഗരമായാലും കൊള്ളാം.
ഗുഡന്‍ഗരം?
അതെ, ഇന്തോനേഷികളുടെ ഇഷ്ട ബ്രാന്റാ അത്. എന്താ ഒന്നു ട്രൈ ചെയ്യണോ?
ദാ അങ്ങോട്ട് ചെന്നാ മതി. എല്ലാരുടേം കൈയില്‍ കാണും ഗുഡന്‍ഗരം.
പാവങ്ങളാണ്.
ചോദിച്ചാല്‍ ഉടന്‍ എടുത്തു തരും.
ഒരു ബ്രാന്റും സ്‌റ്റോക്കില്ലാത്ത ദിവസങ്ങളില്‍ അതാണ് എന്റെ ഇഷ്ട ബ്രാന്റ്.
പിന്നെ, ഡേവിഡോഫ്.
അറബിയും അറബിച്ചിയും വലിക്കുന്ന ബ്രാന്റാണിത്. ബണ്ടില്‍ കണക്കിനാ വാങ്ങുക. കൂട്ടത്തില്‍ രണ്ടു മൂന്ന് പാക്കറ്റ് ഞാനങ്ങു പിസ്‌കും.
അതു തീരുന്നതു വരെ ഡോവിഡോഫ് തന്നെയാ എന്റെയും ബ്രാന്റ്.
വണ്ടിയിലിരുന്നാണെങ്കില്‍ ഇതേ വലിക്കാന്‍ പറ്റൂ. കാരണം, അറബിച്ചി പെട്ടെന്നു മണം പിടിച്ചുകളയും.
വേറെ ഒരു മണവും ഈ വണ്ടിക്കകത്തു പറ്റില്ല.
കമ്മദിന്റെ വിജയ ഗാഥയാണ് മല്‍ബു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം.
വീടിന്റെയും കുടുംബത്തിന്റെയും ദയനീയ ചിത്രം കണ്ട് മനസ്സലിഞ്ഞ അറബിച്ചി മല്‍ബൂന് വീടുവെച്ചു കൊടുക്കുന്നതാണല്ലോ വിജയഗാഥ ആയത്.
വായിച്ച പലര്‍ക്കും പലതാണ് തോന്നിയത്.
സംഭവ കഥ തന്നെയാണോ ഇതെന്നു ചിലര്‍ക്കു സംശയം.
ഹൃദയം തുറക്കാനുള്ള താക്കോലായി ഒരു ഫോട്ടോ മാറുക. തുറക്കപ്പെട്ട ഹൃദയത്തില്‍നിന്ന് റിയാലൊഴുകുക. അവിശ്വസനീയം തന്നെ.
ഒരിക്കലും അവിശ്വസനീയമല്ലെന്ന് മറ്റു ചിലര്‍.
മുതലാളികളുടെ അലിവില്‍ രക്ഷപ്പെട്ട എത്രയോ പേരുണ്ട്. വലിയ വലിയ ബിസിനസ് ഉടമകളായി മാറിയ പലരുടേയും തുടക്കം ഡ്രൈവര്‍മാരില്‍ നിന്നായിരുന്നു.
അങ്ങനെ തുറന്നുകിട്ടിയ വഴികളിലുടെ സ്വന്തം മിടുക്കില്‍ പറപറന്നവര്‍.
അലിവിനു കാത്തിരിക്കാതെ എന്തും ചെയ്യാനുള്ള മനക്കരുത്തോടെ എടുത്തു ചാടിയവരാണ് മറ്റു ചിലര്‍. റിസ്‌ക് എടുക്കാന്‍ തയാറുള്ളവര്‍ എന്നാണ് ഇക്കൂട്ടരെ കുറിച്ച് പറയുക. താഴ്മയില്‍നിന്ന് ഉയര്‍ന്നുവന്ന കഥകള്‍ പലരും അയവിറക്കാറുണ്ട്.
കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം.
ഇവരുടെയൊക്കെ വിജയ ഗാഥകള്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കടല്‍ കടന്നവര്‍ക്കും ഇനി കടക്കാനിരിക്കുന്നവര്‍ക്കും എന്നും പ്രചോദനം.
എനിക്കുമുണ്ടല്ലോ ഒരു അറബിയും അറബിച്ചിയും. അറുപിശുക്കിന്റെ കൂടാരങ്ങള്‍.
ചിരിക്കാന്‍ പോലും പിശുക്കുള്ളവര്‍. അവരുടെ ഹൃദയം തുറക്കാന്‍ എവിടെനിന്നാണാവോ താക്കോല്‍ ലഭിക്കുക.
തമ്പുരാനേ, എനിക്കും ഒരു താക്കാല്‍ നല്‍കി അനുഗ്രഹിക്കണേ.. ഇങ്ങനെ പ്രാര്‍ഥനയുമായി കഴിയുന്നു ചിലര്‍.
സൂഖുകളിലേക്ക് കയറിപ്പോയ അറബിച്ചിക്കായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന മല്‍ബുക്കൂട്ടം പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും ഒടുവിലത് സങ്കടങ്ങളുടെ പങ്കുവെപ്പിലാണ് അവസാനിക്കുക.
ശമ്പളമില്ല, ഭക്ഷണം സമയത്തിനില്ല, പിന്നെ ഡ്രൈവര്‍ പണിക്കു പുറമെ അറബിച്ചിയുടെ വേസ്റ്റും കൊണ്ടു കളയണം -അങ്ങനെയങ്ങനെ സങ്കടങ്ങള്‍ പലവിധം.
ദൂരെ മാറി ഒരാള്‍ ഇരിക്കുന്നതു കണ്ടോ?
ക്ഷീണിച്ചവശനായിട്ടുണ്ട്. സങ്കടം മുഴുവന്‍ വിഴുങ്ങിയതിനാല്‍ ദഹിക്കാത്തതു പോലുണ്ട് ഇരിപ്പ്.
മല്‍ബുവാണെന്ന കാര്യത്തില്‍ സംശയമില്ല.
കാറിന്റെ ചാവി കൊണ്ട് ചെവിയില്‍ തോണ്ടുന്നുണ്ട്.
ഇരിപ്പു കണ്ട് ഖേദം തോന്നിയ മല്‍ബു ഡ്രൈവര്‍മാരിലൊരാള്‍ അടുത്തു ചെന്നു.
എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നുത്?
ഒക്കെ ശരിയാകൂന്നേ. ഇതൊക്കെ അനുഭവിക്കാനല്ലേ നമ്മുടെ യോഗം.
നല്ലോരു ജോലി കളഞ്ഞിട്ടാ ഞാനിങ്ങോട്ട്ു പോന്നത്. ഇപ്പോള്‍ ഇട്ടേച്ചു പോകാന്‍ പറ്റാത്ത പരുവത്തിലായി.
എങ്ങനെയാ നിങ്ങടെ അറബിച്ചി?
നല്ലോണം ശല്യം ചെയ്യുമോ?
ശമ്പളം കൃത്യമായി കിട്ടുമോ? താമസ സൗകര്യമില്ല? ഫുഡിനു മുട്ടുണ്ടോ?
ചോദ്യങ്ങള്‍ കേട്ട് മല്‍ബു പകച്ചുപോയി.
വേഷം നോക്കണ്ട. ഇത് സാദാ മല്‍ബുവല്ല. വലിയ കമ്പനിയിലെ പത്രാസുള്ള ഉദ്യോഗസ്ഥന്‍. 
രാത്രി പത്ത് മണി വരെ നീണ്ട തിരക്കേറിയ ജോലിക്കു ശേഷം ഫഌറ്റിലെത്തി വാരിവലിച്ചിട്ടതാണ് ഈ സാദാ വേഷം. ഒന്നു ഫ്രീയാകാന്‍.
ഏയ്, ഞാന്‍ ഹൗസ് ഡ്രൈവറല്ലാട്ടോ. ഹൈപ്പറില്‍ കയറിയ ശ്രീമതിയെ കാത്തിരിപ്പാണ്. അവള്‍ കയറിപ്പോയിട്ട് ഒരു മണിക്കൂറോളമായി. അതിനിടെ വെറുതെ ഇവിടെയിരുന്നതാണ്.
സോറിട്ടോ. ഞാന്‍ കരുതി ഇവിടെ നിങ്ങടെ ഇരിപ്പും കാറിന്റെ ചാവിയുമൊക്കെ കണ്ടപ്പോള്‍ ഞങ്ങളിലൊരുവനാണെന്ന്.
ന്നാലും ഞങ്ങളേക്കാള്‍ കഷ്ടാ അല്ലേ നിങ്ങടെ കാര്യം?  ഞങ്ങള്‍ ജോലിയുടെ ഭാഗമായി അറബിച്ചിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍. നിങ്ങള്‍ വേഗം വീട്ടിലെത്തി വിശ്രമിക്കാനുള്ള മോഹത്തോടെ വീട്ടുകാരിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍.
മല്‍ബുവിന്റെ മനസ്സിലും അതു തന്നെയാണ് തോന്നിയത്. ഈ മല്‍ബിയേക്കാളും അറബിച്ചി തന്നെയാ മോനേ നല്ലത്.
വീണ്ടും മല്‍ബു ഡ്രൈവറുടെ ആശ്വാസ വാക്ക്.
സാരമില്ലെന്നേ. അവരിപ്പോള്‍ ഇങ്ങോട്ടെത്തും. കൗണ്ടറില്‍ നല്ല തിരക്കാണ്.

January 9, 2011

കമ്മദിന്റെ വിജയഗാഥ


പായ്യ്യാരം പറയുന്ന വീട്ടു ഡ്രൈവര്‍മാരെതല്ലിക്കൊല്ലണമെന്ന പക്ഷക്കാരനാണ്മീത്തലെ കമ്മദ്. വെറുതെ പറയുന്നതല്ല, എവിഡന്‍സുണ്ടെന്നും അദ്ദേഹം പറയും. കാരണം കമ്മദും ഒരു മല്‍ബുവാണ്, ഹൗസ് ഡ്രൈവറാണ്. ഇപ്പോള്‍ആഴ്ചയില്‍ രണ്ടു ദിവസം സ്‌പോക്കണ്‍ഇംഗ്ലീഷിനു കൂടി പോകുന്നതുകൊണ്ട്സംസാരത്തില്‍ ഇടക്കിടെ ഇംഗ്ലീഷ്വരും. മലയാളത്തോടൊപ്പം അങ്ങനെകടന്നുവരുന്ന ഒരു വാക്കാണ്എവിഡന്‍സ്.
ഹൗസ് ഡ്രൈവര്‍മാര്‍ പറയുന്നപരാതികളിലൊന്നും കാര്യമില്ലെന്നുംഒത്തുനിന്നാല്‍ എല്ലാ ഹൗസ്ഡ്രൈവര്‍മാര്‍ക്കും വല്ലതുമൊക്കെനേടാമെന്നും കമ്മദ് പറയും.
സ്വന്തം ജീവിത കഥ തന്നെയാണ് കമ്മദിനു എവിഡന്‍സായി പറയാനുള്ളത്.
ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തൂന്ന് വെച്ച് എപ്പോഴും മുയല്‍ ചാകുമോ കമ്മദ്ക്കാ എന്നു ചോദിച്ചാല്‍വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്നായിരിക്കും മറുപടി.
പിന്നെ ഒരു തത്ത്വജ്ഞാനിയെ പോലാകും കമ്മദ്.
എല്ലാ വാതിലുകള്‍ക്കും ഓരോ താക്കോലുണ്ട് മക്കളേ, അതു കണ്ടു പിടിക്കുകയാണ് പ്രധാനം.
കമ്മദ് പറയുന്നതില്‍ കാര്യമില്ലാതില്ല. ഹൗസ് ഡ്രൈവര്‍മാരെ കുറ്റം പറയുമ്പോള്‍, താനും ഇതുപോലെപായ്യ്യാരം പറഞ്ഞു കൊണ്ടിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത അദ്ദേഹം മറന്നു പോകുന്നുവെന്നു മാത്രം.
ശമ്പളം കൃത്യമായി തരില്ല, ജോലിക്കാണെങ്കില്‍ ഒരു കൃത്യതയുമില്ല, കഫീലിെനയോ കഫീലിച്ചിയെയോകൊണ്ട് സൂഖില്‍ പോയാല്‍ ദിവസം മുഴുവനുള്ള കാത്തിരിപ്പ്, ഡ്രൈവര്‍ ജോലി കഴിഞ്ഞ്വീട്ടിലെത്തിയാല്‍ പിന്നെ അല്ലറ ചില്ലറ വീട്ടുപണികള്‍... അങ്ങനെ ഏതു കാലത്തും ഹൗസ്ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ തന്നെയായിരുന്നു കമ്മദും പറഞ്ഞിരുന്നത്.
പിന്നീട് സംഭവിച്ചതാണ് പ്രധാനം.
800 റിയാല്‍ ശമ്പളത്തിനു വന്ന കമ്മദ് മൂന്ന് വര്‍ഷം കൊണ്ട് നാട്ടില്‍ സ്വന്തമായി ഒരു വീടുണ്ടാക്കി, ഇവിടെ രണ്ട് ബഖാലയില്‍ ഷെയറെടുത്തു, ശമ്പളമായ 800 റിയാലിനു പകരം ഇപ്പോള്‍ മാസംനാലായിരത്തിന്റെ വരുമാനം, ഏറ്റവും ഒടുവില്‍ തൊഴിലുടമ തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്ത്പറഞ്ഞയക്കുന്നു.
ഒരാളുടെ പുരോഗതിക്ക് ഇതിലപ്പുറം എന്തുവേണം? പക്ഷേ വിജയത്തിനു പിന്നില്‍ ഒരു മല്‍ബിയുടെവിരുതുണ്ട്.
വിജയിച്ച ഏതൊരാണിന്റെ പിന്നിലും ഒരു പെണ്ണുണ്ട് എന്നാണല്ലോ?
ഗള്‍ഫിലെത്തി കമ്മദ് അഞ്ചാറു മാസം രൂപയൊന്നും നാട്ടിലേക്കയച്ചിരുന്നില്ല. മല്‍ബിയും രണ്ടു കുഞ്ഞുമല്‍ബികളും നാട്ടില്‍ അര്‍ധ പട്ടിണിയിലായിരുന്നു.
ഭര്‍ത്താവ് മല്‍ബുവിന് എന്തു സംഭവിച്ചു, അവിടെ വല്ല ബന്ധത്തിലും കുടുങ്ങിയോ എന്നറിയാന്‍സാധാരണ മല്‍ബികള്‍ ചെയ്യാറുള്ളതു പോലെ ഏതെങ്കിലും സിദ്ധനെ സമീപിക്കാനോ, ടെലിവിഷനില്‍പരിഹാരം നിര്‍ദേശിക്കുന്ന മൗലവിക്ക് എഴുതാനോ അല്ല കമ്മദിന്റെ മല്‍ബി മുതിര്‍ന്നത്.
പൊളിഞ്ഞുവീഴാറായ കുടിലിനു മുന്നില്‍ താനും രണ്ടു കുഞ്ഞുമല്‍ബികളും നില്‍ക്കുന്ന ഒരു ഫോട്ടൊയെടുത്ത്അയക്കുകയാണ് ബുദ്ധിമതിയായ മല്‍ബി ചെയ്തത്. ഇത്തിരി മനുഷ്യപ്പറ്റുള്ള ആരു കണ്ടാലുംനൊമ്പരപ്പെടുന്നതായിരുന്നു ഫോട്ടോ.
കമ്മദിനും അതു സംഭവിച്ചു.
പൊളിഞ്ഞു വീഴാറായ കുടിലും എല്ലും തോലുമായ മല്‍ബിയും മക്കളും കമ്മദിനെ തളര്‍ത്തിക്കളഞ്ഞു. ചിത്രംനോക്കി കുറേനേരം കരഞ്ഞു. കണ്ണീര്‍തുള്ളികള്‍ ഫോട്ടോയിലേക്ക് അടര്‍ന്നു വീണു.
അപ്പോഴാണ് കമ്മദിന്റെ കഫീലിച്ചി അതു വഴി വന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നകമ്മദിന്റെ കൈയില്‍നിന്ന് ഫോട്ടോ വാങ്ങി അവര്‍ നോക്കി. കാര്യങ്ങള്‍ തിരക്കി.
നിനക്ക് വീട് ഞാന്‍ ഉണ്ടാക്കിത്തരാം.
പിശുക്കിയെന്ന് പല തവണ കൂട്ടുകാരോട് പറഞ്ഞ് പരിഹസിച്ച കഫീലിച്ചിയാണ്.
ഇപ്പോള്‍ ഇതാ തന്റെ കൈയിലുള്ള ഫോട്ടോ അവരുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള താക്കോലോയിമാറിയിരിക്കുന്നു. കമ്മദിനു വിശ്വസിക്കാനായില്ല.
അവര്‍ വീണ്ടും ആശ്വസിപ്പിച്ചു.
നീ ഒരു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവരൂ.
കമ്മദ് വൈകാതെ ആറ് ലക്ഷം രൂപയുടെ വീടിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവന്നു.
പിന്നീട് എല്ലാം വേഗത്തിലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ആറു ലക്ഷത്തെ എട്ടായി വിഭജിച്ച്അവര്‍ ഗഡുക്കളായി പണം നല്‍കിത്തുടങ്ങി.
മല്‍ബിയെ പോലെ ബുദ്ധിമാന്‍ തന്നെയായിരുന്നു കമ്മദും. ആദ്യത്തെ ഗഡുക്കള്‍ നാട്ടിലേക്കയച്ചില്ല. പകരം അതുകൊണ്ട് നാട്ടുകാരന്റെ ബഖാലയില്‍ ഷെയറെടുത്തു.
വീടു പണി നടക്കുന്നുണ്ടല്ലോ എന്നു കഫീലിച്ചി ഇടക്കു ചോദിക്കും.
ഉഷാറായി നടക്കുന്നുണ്ടെന്ന് കമ്മദിന്റെ മറുപടി.
എന്നാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്തയക്കാന്‍ മല്‍ബിയോട് പറ എന്നുമാത്രം കഫീലിച്ചി പറഞ്ഞില്ല.
ആദ്യത്തെ ഗഡുക്കള്‍ വകമാറ്റിയെങ്കിലും പിന്നീടുള്ള ഗഡുക്കളും പുഷ്ടിപ്പെട്ട ബഖാലയില്‍നിന്നുള്ളവരുമാനവുമൊക്കെ ആയപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കമ്മദിന്റെ വീട് പൂര്‍ത്തിയായി.
കുറ്റൂഷക്ക് നാട്ടിലേക്ക് പോയ കമ്മദ് വീടിന്റെ വരാന്തയില്‍ കുടുംബത്തോടൊപ്പം സന്തോഷ നിമിഷംപങ്കിടുന്ന ഫോട്ടോ കൊണ്ടുവരാനും കഫീലിച്ചിയെ കാണിക്കാനും മറന്നില്ല.
സംഭവത്തിനു ശേഷമാണ് കമ്മദിന് പായ്യ്യാരം പറയുന്ന ഹൗസ് ഡ്രൈവര്‍മാരെ കണ്ടുകൂടാതായത്.
എല്ലാ ഹൃദയങ്ങള്‍ക്കും ഓരോ താക്കോലുണ്ടെന്നും അതു കണ്ടെത്തി ഉപയോഗിച്ചാല്‍ എല്ലാവര്‍ക്കും നന്മകൈവരുമെന്നും കമ്മദ് പഠിപ്പിക്കുന്നു.

January 2, 2011

സവാളയും സായിക് ഖാസും

സവാളയും സായിക് ഖാസും തമ്മില്‍ വലിയ ബന്ധമില്ലെങ്കിലും ഇപ്പോള്‍ രണ്ടിനും ക്ഷാമമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സവാളയെന്ന നമ്മുടെ സ്വന്തം ഉള്ളി വാങ്ങിക്കൊണ്ടുവരാന്‍ കല്‍പിക്കുന്നവരോട് സായിക് ഖാസെന്ന ഹൗസ് ഡ്രൈവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ കണ്ണുരുട്ടാം. ദിസ് ഈസ് നോട്ട് മൈ ജോബ് എന്നു തെളിച്ചു പറയാം. കണ്ണെറിയേണ്ടി വരില്ല.
തല്‍ക്കാലം പിരിച്ചുവിടില്ലെന്ന് നൂറു ശതമാനം ഉറപ്പ്.
വീട്ടു ഡ്രൈവര്‍മാരെ കിട്ടാതായിരിക്കയാണല്ലോ?
കൊന്നാലും ഇനി വീട്ടു ഡ്രൈവര്‍മാരായി ഹിന്ദികളെ കിട്ടില്ലാന്ന് നെഞ്ചു വിരിച്ചുകൊണ്ടല്ലേ ചില മല്‍ബുകള്‍ പറയുന്നത്.
ഈയിടെ ഒരു മല്‍ബു വീട്ടു ഡ്രൈവറെ റിക്രൂട്ട് ചെയ്യാന്‍ മുതലാളിയുടെ ചെലവില്‍ നാട്ടില്‍ പോയി. ഇവിടെയൊന്നും തപ്പിയിട്ടും കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ചുളുവില്‍ ടിക്കറ്റും ചെലവും ഒപ്പിച്ചത്. നാട്ടില്‍ പോയി വന്നതാണെങ്കിലും മൂന്നു മാസം കൊണ്ടു വീണ്ടുമൊരു യാത്ര.
രണ്ടാഴ്ച തിരിഞ്ഞു കളിച്ച ശേഷം തിരിച്ചുവന്ന് മുതലാളിക്ക് മുഖം കാണിച്ചു.
നിങ്ങള്‍ ഈ പറയുന്ന ശമ്പളത്തിന് നാട്ടില്‍നിന്ന് ഒരാളും ഇങ്ങോട്ടു വരാന്‍ തയാറില്ല. 15,000 രൂപ അവിടെ ഏതു കൂലിപ്പണിക്കും കിട്ടും. ആയിരം റിയാലിന് പിന്നെ ആര് ഇങ്ങോട്ടു കയറി വരും?
നിങ്ങള്‍ക്ക് കേള്‍ക്കണോ. ഇപ്പോള്‍ ഹിന്ദികള്‍ ബംഗാളികളെയാണ് ഡ്രൈവര്‍മാരായി ജോലിക്ക് വെക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും ബംഗാളികളാ. ഏതു ജോലിക്കും അവരെയേ കിട്ടാനുള്ളൂ. ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. ശമ്പളം കുറച്ചു കൊടുത്താലും മതി.
കത്തീര്‍ മുഷ്കില.
ഇന്ത്യ കുതിക്കുകയാണ് മുദീര്‍. വമ്പിച്ച പുരോഗതി. ഇഷ്ടം പോലെ ജോലി. ഇവിടെ നിന്നൊക്കെ മുഹന്ദിസുകളും മറ്റും കൂട്ടം കൂട്ടമായാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒറ്റ ഹിന്ദിയേയും മേലില്‍ കിട്ടിയെന്നു വരില്ല.
പറഞ്ഞതിന്റെ ഇരട്ടി ശമ്പളം കൊടുക്കാമെങ്കില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നിങ്ങളോട് സംസാരിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് പോന്നിരിക്കയാ ഞാന്‍.
(മുദീറിനോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം വേറെ ആയിരുന്നു. നാട്ടിലെത്തിയ ഉടന്‍ വിസ വില്‍പന നടത്തി അര ലക്ഷം വാങ്ങി പോക്കറ്റിലിടുകയായിരുന്നു.
ഏതു സമയവും വിവരം തരും. പുറപ്പെടാന്‍ തയാറായിരിക്കണമെന്നാണ് ഇരയോട് ശട്ടം കെട്ടിയിരിക്കുന്നത്.)
പ്രസംഗം നീണ്ടു നീണ്ടു പോയപ്പോള്‍ മുതലാളി മൂക്കത്തു വിരല്‍ വെച്ചു.
ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് വിസ്്മയപ്പെട്ടതായിരിക്കാം. എത്രായിരം ഹിന്ദികളാണ് ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പോള്‍ ആയിരം റിയാലിനു ആരെയും കിട്ടാനില്ലെന്ന്.
മുദീറിന്റെ ചിന്ത അങ്ങനെ ആയിരുന്നിരിക്കാമെങ്കിലും
മാലീഷ്, നമുക്ക്് വേറെ വഴി നോക്കാമെന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ സുഹൃത്തിനെ കൊണ്ടുവരുന്ന കാര്യം?
നേരെ ഇരട്ടിയാക്കുന്നില്ലെങ്കിലും പകുതിയെങ്കിലും കൂട്ടിക്കൊടുത്താല്‍ മതി. ഒരു ആയിരത്തഞ്ഞൂറ്. അവനെ ഇങ്ങോട്ടു കൊണ്ടുവരാം. കൂട്ടുകാരനായതു കൊണ്ടു പറയുകല്ല. നല്ല തങ്കപ്പെട്ട ഒരുത്തനാ അവന്‍.
മുതലാളി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍നിന്ന് സുഹൃത്തിന്റെ വിളി കൂടിയപ്പോള്‍ മല്‍ബു ഒന്നു കൂടി ചെന്നു നോക്കി.
മുതലാളി ടൂര്‍ കഴിഞ്ഞു വന്നതേയുള്ളൂ. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മുഖം കാണിച്ചു.
ഡ്രൈവറെ കൊണ്ടുവരുന്ന കാര്യം എന്തായി?
ദേ കണ്ടില്ലേ, പുതിയ ഡ്രൈവര്‍, നീ പറഞ്ഞതു പോലെ എനിക്കും കിട്ടി ഒരു ബംഗാളിയെ.
പുറത്തു വണ്ടി കഴുകിക്കൊണ്ടിരുന്നയാളെ ചൂണ്ടിക്കാട്ടി മുദീര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ കൈയില്‍ തന്ന വിസ.
ഹാദാ ഖലാസ്..
തളര്‍ന്നു വീഴാതിരിക്കാന്‍ മല്‍ബു അടുത്തു കണ്ട സോഫയില്‍ പിടിച്ചു.
ഇയാളല്ലേ പറഞ്ഞത്. ബംഗാളിയെ വേണ്ടേ വേണ്ടാന്ന്. വെറുതെ പറഞ്ഞു ബംഗാളിയെ കിട്ടുമെന്ന്. പോയ ബുദ്ധി പോയി. ഇനിയിപ്പോ ക്രെയിന്‍ കെട്ടി വലിച്ചാലും വരില്ല.
അര ലക്ഷം വാങ്ങിയവന് ഇനിയെങ്ങനെ വിസ കൊടുക്കമെന്നു ചിന്തിച്ചുകൊണ്ട് തളര്‍ന്ന മനസ്സുമായി മല്‍ബു വണ്ടി കഴുകുന്ന ബംഗാളിയുടെ അടുത്തേക്ക് ചെന്നു.
ഇക്കാനെ എവിടെയോ കണ്ടു മറന്ന പോലുണ്ടല്ലോ. നാട്ടില്‍ എവിടെയാ? മങ്കടയാണോ? കഫീലിന്റെ ഓഫീസിലാ ജോലി അല്ലേ? എങ്ങനെയാ കഫീല്‍. ഒരു നൂറു റിയാല്‍ കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? 1300 ആണ് പറഞ്ഞിരിക്കുന്നത്.
മല്‍ബുവിന്റെ മുഖത്ത് നോക്കി ഡ്രൈവര്‍ തുരുതുരാ പറഞ്ഞിട്ടും മല്‍ബുവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നതു പോലെ.



Related Posts Plugin for WordPress, Blogger...