Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 6, 2011

അലുംനി- ഒരു മല്‍ബു സങ്കടം

പാട്ടു കേള്‍ക്കാന്‍ പോയതായിരുന്നു മല്‍ബു.
അതിനു സാധിച്ചില്ല എന്നു മാത്രമല്ല, ഇതിപ്പോ ഭയങ്കര ഫീലിംഗ്‌സുമായി. മല്‍ബിയും കുട്ടികളും ഇപ്പോള്‍ പടപ്പാട്ട് പാടുകയാണ്.
എന്തുകൊണ്ട് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്തില്ല എന്ന ചോദ്യം ന്യായമാണ്. പരിവാരമൊത്ത് ഒരു കലാപരിപാടി ആസ്വദിക്കാന്‍ പോകുന്നുണ്ടെങ്കില്‍ പ്രാഥമികമായും ചെയ്യേണ്ട കാര്യമാണത്.
മല്‍ബിയുടെ നിര്‍ബന്ധം കൊണ്ടാ ഇറങ്ങിപ്പുറപ്പെട്ടതെന്നത് സത്യമാണ്.
അതിപ്പോ വലിയ നാണക്കേടായി. പ്രവേശനം കിട്ടാതെ തിരികെ പോരേണ്ടി വന്നതിലല്ല സങ്കടം. അവിടെ കാണാമെന്ന് പല മല്‍ബികളോടും നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. അവരൊക്കെ എന്തു കരുതും. ചോദ്യം ന്യായമാണെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒഴിവാകാവുന്നതേയുള്ളൂ.
നാട്ടീന്നു പാട്ടുകാര്‍ വന്നാല്‍ പൊതുവെ ഇരിക്കപ്പൊറുതി കിട്ടാറില്ല.
വര്‍ഷത്തില്‍ ഒന്നു രണ്ടു തവണയല്ലേ പാട്ടുകാര്‍ ഇങ്ങോട്ട് എഴുന്നള്ളുന്നുള്ളൂ എന്ന കാരണത്താല്‍ അതിനു മുടക്കം വരുത്താറുമില്ല. ദുബായിലെ പോലെ എന്റര്‍ടെയിന്‍മെന്റിനു അത്രയേറെ ചെലവില്ലല്ലോ ഇവിടെ. ചില്ലറ കൊടുത്താല്‍ കുടുംബസമേതം പോയി പാട്ടു കേട്ട് മടങ്ങാം.
കലാപരിപാടികള്‍ക്കു പോയി നിരാശരായി മടങ്ങേണ്ടിവന്നു എന്നത് മല്‍ബു ചരിതത്തില്‍ പുതിയതൊന്നുമല്ല. പല കാരണങ്ങള്‍ കൊണ്ട് മടങ്ങിയിട്ടുണ്ട്. പക്ഷേ, പാസില്ലാതെ മടങ്ങുകയെന്നതു ഒരിക്കലും സംഭവിച്ചിട്ടില്ല. സംഘാടകരുടെ പോരായ്മ കാരണം പരിപാടി തന്നെ മുടങ്ങിപ്പോയതിനാല്‍ മടങ്ങിയിട്ടുണ്ട്. പാട്ടുകാരെ കൊണ്ടുവന്നവരെ ആരെങ്കിലും ഒറ്റുകൊടുക്കാനിടയുണ്ടോ എന്ന് ആദ്യമേ തന്നെ അന്വേഷിക്കാറുണ്ട്. പാരകളുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് തടഞ്ഞില്ലെങ്കില്‍ പാട്ടുകാര്‍ക്ക് മുറിക്കകത്ത് അടച്ചിരിക്കേണ്ടിവരും. അതിഥികളെ എത്തിക്കുന്നതിലും ടിക്കറ്റ് വില്‍പനയിലും മാത്രം സംഘാടകര്‍ ശ്രദ്ധിച്ചാല്‍ പോരെന്നു ചുരുക്കം. ഏതെങ്കിലും തരത്തില്‍ വിരോധമുള്ളവര്‍ പിന്നാമ്പുറത്ത് എവിടെയെങ്കിലുമുണ്ടോ എന്നു ജാഗ്രതയോടെ നിരീക്ഷിക്കണം. കല്യാണം മുടക്കികള്‍ക്ക് സമാനമായി ആഹ്ലാദം കണ്ടെത്തുന്നുവര്‍ എവിടെയുമുണ്ട്.
പാട്ടിനു പോയി പാസ് കിട്ടിയില്ല എന്നതു നേരു തന്നെ.
പക്ഷേ ഇതിപ്പോ തന്റേതല്ലാത്ത കാരണം കൊണ്ടാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. ഏതാനും വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു സങ്കടമാണ് വില്ലനായി മാറിയത്, അലുംനി.
അലുംനി അംഗമല്ലാത്തതു കൊണ്ടാണ് മല്‍ബുവിനും കുടുംബത്തിനും മടങ്ങേണ്ടിവന്നത്. പാട്ടുകേള്‍ക്കാന്‍ എന്ത് അലുംനിയെന്നു ചോദിക്കാന്‍ വരട്ടെ. ഇപ്പോള്‍ എല്ലാം അലുംനിമയമാണ്. പാട്ടും ടൂറും എല്ലാം അലുംനികള്‍ക്കു മാത്രം. അലുംനി അംഗങ്ങള്‍ക്കും കുടുംബത്തിനുമായി പാട്ട് പരിമിതപ്പെടുത്തിയതില്‍ കുറ്റപ്പെടുത്താനൊന്നുമില്ല.
മല്‍ബുവിനും ഒരു അലുംനിയില്‍ ചേര്‍ന്നാല്‍ പോരേ, അപ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നു ചോദിക്കാം. അല്ലെങ്കില്‍ സ്വന്തമായി ഒരു അലുംനി ഉണ്ടാക്കാം. പത്രത്തില്‍ ഫോട്ടോയും മറ്റും വരുമെങ്കിലും അലുംനിയായാലും അതു നടത്തിക്കൊണ്ടു പോകാന്‍ ഇത്തിരി പാടൊക്കെയുണ്ട്. കൂട്ടായ്മകളെ കളിയാക്കുന്നവരുണ്ട്. പുറമെ നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം.
ഇന്റര്‍നെറ്റിലെ സുഹൃദ് കൂട്ടായ്മകളും ഇപ്പോള്‍ ലൈവാകുകയാണല്ലോ? നെറ്റിലെ സംസാരം കൂടാതെ അവര്‍ കൂടിയിരുന്നും സംസാരിച്ചു തുടങ്ങി. വെറുതെ കൂട്ടം കൂടുകയല്ല, നെറ്റ് സൗഹൃദം സാമൂഹിക സേവനങ്ങള്‍ക്കും വഴി തുറക്കുന്നുണ്ട്.
അങ്ങനെ മല്‍ബുവിനെ തേടിയും ഒരു കൂട്ടരെത്തി. വലിയ കമ്പനിയുടെ വലിയ ഉദ്യോഗസ്ഥനാണല്ലോ, നാട്ടുകാരനായിട്ട് അദ്ദേഹം അലുംനിയിലില്ലെങ്കില്‍ അദ്ദേഹത്തിനല്ല, അലുംനിക്കാണ് അതിന്റയൊരു നാണക്കേട്.
പ്രീഡിഗ്രി മുതല്‍ മേലോട്ട് പഠിച്ചവരെല്ലാം അലുംനിയിലുണ്ടെങ്കിലും സഹപാഠികള്‍ക്കൊന്നും മല്‍ബു ഏതു വര്‍ഷമാണ് പഠിച്ചതെന്ന് ഓര്‍മയില്ല. അങ്ങനെയാണ് നേരിട്ട് ചോദിച്ച് മെംബര്‍ഷിപ്പ് കൊടുക്കാനായി അലുംനി ഭാരവാഹികളുടെ സന്ദര്‍ശനം.
സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളുമൊക്കെ വിശദീകരിച്ചിട്ടും മല്‍ബുവിന് ഒരു ഉഷാറില്ല. നിങ്ങളാണ് ഇനി അലുംനിയില്‍ മുഖ്യപങ്ക് വഹിക്കേണ്ടതെന്നു കൂടി പറഞ്ഞു ഭാരവാഹികള്‍. ഏതു വര്‍ഷമാണ് മല്‍ബു കോളേജില്‍ പഠിച്ചതെന്ന് ആരും ചോദിച്ചില്ല. ചിലപ്പോള്‍ അങ്ങനെയാണ്. സുഹൃത്തായിരിക്കും. പലപ്പോഴും കാണാറുണ്ട്. ഇഷ്ടം പോലെ സംസാരിക്കാറുമുണ്ട്. പക്ഷേ പേരറിയില്ല. ഇത്രയും അടുപ്പമുള്ള ഒരാളോട് പേരെങ്ങനെ ചോദിക്കുമെന്നായിരിക്കും ധര്‍മസങ്കടം.
ഇവിടെ അങ്ങനെയല്ല, പേരുകേട്ട കോളേജ് നിലനില്‍ക്കുന്ന സ്ഥലത്തുതന്നെയാണ് മല്‍ബുവിന്റെ വീട്. കൃത്യമായി പറഞ്ഞാല്‍ 200 മീറ്റര്‍ മാത്രം അകലെ. അങ്ങനെയുള്ള ഒരാള്‍ക്ക് നേരിട്ടങ്ങ് മെംബര്‍ഷിപ്പ് കൊടുക്കുകയല്ലാതെ പിന്നെന്തു ചോദിക്കാന്‍.
പക്ഷേ, മല്‍ബുവിനത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ നിങ്ങളീ പറയുന്ന കോളേജില്‍ ഞാന്‍ പഠിച്ചിട്ടില്ല. നിങ്ങളൊരു യു.പി സ്കൂളിന്റെ അലുംനി തുടങ്ങിയാലേ എനിക്കു ചേരാന്‍ പറ്റൂ.
അലുംനിക്കാര്‍ മൂക്കത്തു വിരല്‍വെച്ചു.
സംശയിക്കേണ്ട. ഞാന്‍ കോളേജില്‍ പഠിച്ചിട്ടില്ല. പിന്നെ ഇതൊക്കെ സ്വപ്രയത്‌നം കൊണ്ട് നേടി. മല്‍ബു പറഞ്ഞുനിര്‍ത്തി.
Related Posts Plugin for WordPress, Blogger...