Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 9, 2009

മല്‍ബുവിന്റെ തിരോധാനം

വലിയ ഭാണ്ഡങ്ങളുമായി നാട്ടില്‍ പോകുന്നവരോട്‌ അയാള്‍ക്ക്‌ പരമ പുഛമായിരുന്നു.
കുടുംബ ബന്ധവും സ്‌നേഹവും ഇങ്ങനെ വല്ലതുമൊക്കെ കൊണ്ടുപോയി കൊടുത്ത്‌ നേടേണ്ടതല്ലെന്നും അതു പ്രതിഫലേഛകളൊന്നുമില്ലാതെ, നിഷ്‌കളങ്കമായി നിര്‍ഗളിക്കേണ്ടതാണെന്നുമൊക്കെ ആദര്‍ശം പുരട്ടി അയാളുടെ നാവില്‍നിന്ന്‌ അടര്‍ന്നുവീഴുമ്പോള്‍ ലോറി മാറിപ്പോയി എന്ന പാട്ടു പാടിയാണ്‌ കൂട്ടുകാരനായ മല്‍ബു അതിനെ നേരിടുക.
രാത്രി ആയായാന്നേ എന്താ ചാക്കോച്ചാ. ഓ എന്തരു ചാക്കോച്ചാ.
ലോറി മാറിപ്പോയി..പ്രകൃതം മായിച്ചോനെ..
ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍..
ചിന്താഭാരം ചിന്താഭാരം.. മൂങ്ങാക്കൂട്ടില്‍ ചാടി.
ഇവാന്‍ കുപ്പാലയുടെ റഷ്യന്‍ നാടോടി ഗാനം കേള്‍ക്കുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെ ഈണത്തില്‍ തോന്നും എന്ന്‌ കണ്ടെത്തി ഏതോ മലയാളി വിദ്വാന്‍ ഇന്റര്‍നെറ്റില്‍ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ച ഗാനമാണിത്‌.
മനസ്സിലാകാത്ത തത്വം പ്രസംഗിക്കുന്നവരോട്‌ പ്രതികരിക്കാന്‍ ഇതിലപ്പുറം നല്ല ഒരു പാട്ടില്ല.
മൗനം മല്‍ബൂന്‌ ഭൂഷണം എന്നറിയാത്തതുകൊണ്ടല്ല, ഇങ്ങനെയൊരു പാട്ടു പാടിയെങ്കിലും തനിക്കുമുണ്ട്‌ ചിന്താശേഷിയെന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ താനെന്തൊരു മല്‍ബു.
സ്‌നേഹം അനന്തമായി നിര്‍ഗളിക്കണമെന്ന്‌ പറയാറുള്ള ബുദ്ധിജീവി മല്‍ബു മര്യാദയെക്കുറിച്ചും പഠിപ്പിക്കാറുണ്ട്‌.
ഇംഗ്ലണ്ടിലെ ജന്‍ട്രിയുടെ കഥയാണ്‌ അതിനു പറയാറുള്ളത്‌.
ജന്‍ട്രി ചെറിയ ഒരു കുട്ടിയായിരുന്നു. ഒരു ദിവസം അവന്‍ അമ്മയോടൊപ്പം ബസില്‍ കയറി. സീറ്റ്‌ കണ്ടെത്താനുള്ള തിരക്കിനിടയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ ദേഹത്ത്‌ ചെന്ന്‌ തട്ടി.
സോറി, അറിയാതെ പറ്റിയതാണെന്നു പറഞ്ഞുകൊണ്ട്‌ ക്ഷമ ചോദിച്ചത്‌ യാത്രക്കാരന്‌ നന്നേ ബോധിച്ചു. അയാള്‍ കുട്ടിയെ അടുത്ത്‌ പിടിച്ചിരുത്തി പേരും വിലാസവുമൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ എല്ലാ വര്‍ഷവം ജെന്‍ട്രിക്ക്‌ സമ്മാനം കിട്ടിത്തുടങ്ങി. ബസില്‍ വെച്ചു കണ്ട സഹോദരന്റെ വക എന്നു മാത്രമാണ്‌ അതിലൊക്കെയും എഴുതിയിരുന്നത്‌. പിറന്നാളുകളില്‍ മുറ തെറ്റാതെ വന്നുകൊണ്ടിരുന്നു സമ്മാനം. പതിനേഴ്‌ വയസ്സായപ്പോള്‍ ജെന്‍ട്രിയും കുടുംബവും തണുപ്പ്‌ കൂടിയ പ്രദേശത്തേക്ക്‌ താമസം മാറ്റി. കല്‍ക്കരി കത്തിക്കാതെ കഴിയാന്‍ പറ്റാത്ത വീടായിരുന്നു അത്‌. ഒരു ഐസ്‌ കൂടു തന്നെ. കല്‍ക്കരിയാണെങ്കില്‍ ആവശ്യത്തിനു കിട്ടാനുമില്ല.
അച്ഛനും അമ്മയും തണുത്തു വിറച്ച്‌ മരിച്ചുപോകുമെന്ന്‌ ഭയപ്പെട്ട ജെന്‍ട്രി കല്‍ക്കരിക്ക്‌ വേണ്ടി നെട്ടോട്ടമോടി. കല്‍ക്കരി കമ്പനിയില്‍ ഫോണ്‍ ചെയ്‌തപ്പോള്‍ സ്റ്റോക്കില്ലെന്നും കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞ്‌ പേരും വിലാസവും എഴുതിയെടുത്തു.
രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത്‌ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന്‌ ജെന്‍ട്രിക്ക്‌ എന്നെഴുതിയ ഏതാനും കല്‍ക്കരിച്ചാക്കുകള്‍ വീട്ടിലേക്ക്‌ എടുത്തു വെക്കുന്നു. ഇത്‌ ഞങ്ങളുടെ മാനേജര്‍ തന്നയച്ചതാണെന്നും ബസില്‍ വെച്ചു കണ്ട സഹോദരന്‍ തന്നയച്ചതാണെന്ന്‌ പറയാന്‍ എല്‍പിച്ചതായും അവ കൊണ്ടുവന്നവര്‍ പറഞ്ഞു.
സന്തോഷം കൊണ്ട്‌ സംസാരിക്കാന്‍ കഴിയാതായി ജെന്‍ട്രിക്ക്‌.
ചെറുപ്രായത്തില്‍ കാണിച്ച മര്യാദയുടെ ഫലം.
സ്‌നേഹത്തിന്റെയും മര്യാദയുടെയും കഥകള്‍ക്ക്‌ പഞ്ഞമില്ലാത്ത സഹമുറിയനായ ബുദ്ധിജീവിയോട്‌ മറ്റു മല്‍ബുകള്‍ക്ക്‌ സ്‌നേഹമില്ലാതിരിക്കാന്‍ കാരണം അയാള്‍ കുഞ്ഞാലിക്കുട്ടിയുടെ ആരാധകനായിരുന്നില്ല എന്നതു മാത്രമല്ല.
മറ്റുള്ളവരെ സ്‌നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കുന്ന ബുദ്ധിജീവിക്ക്‌ വ്യത്യാസങ്ങള്‍ പലതായിരുന്നു. കൂട്ടുകാര്‍ പ്‌രാന്തനെന്ന്‌ വിളിക്കുന്ന അയാള്‍ക്ക്‌ നാട്ടില്‍ പോകുന്നതിനേക്കാളേറെ സന്തോഷം നാട്ടില്‍ നിന്ന്‌ തിരിച്ചുവരുമ്പോഴായിരുന്നു. പ്രവാസ ലോകത്തേക്ക്‌ തിരിച്ചെത്തുമ്പോള്‍ ചിരിച്ചുകൊണ്ട്‌ വിമാനമിറങ്ങുന്ന ഒരേ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം.
അങ്ങനെ ഒരു നാള്‍ അപ്രത്യക്ഷനായ മല്‍ബു ബുദ്ധിജീവിയെ കുറിച്ച്‌ ആര്‍ക്കും ഒരു വിവരവുമില്ലാതായി.
അന്വേഷണത്തിനൊടുവില്‍ ഒമ്പതു മാസമായി ജയിലിലുള്ള അയാള്‍ക്ക്‌ ഇപ്പോഴും നിസ്സംഗത തന്നെ. ~
ങാ.., ഒമ്പതു മാസായി. രണ്ടു മാസം കഴിഞ്ഞാ ഇറങ്ങാനാകൂന്നാ തോന്നുന്നത്‌.
പുറംലോകവുമായി ബന്ധപ്പെടാന്‍ സഹ തടവുകാര്‍ക്ക്‌ മൊബൈല്‍ സേവനം നല്‍കുന്ന ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക്‌ എന്തൊരു ലാഘവം!
ഇന്തോനേഷ്യന്‍ യുവതിയോടൊപ്പം പിടിയിലായ കഥാപുരുഷന്‌ നാട്ടിലേക്കുള്ള യാത്ര വിരസമായി തോന്നിയതിന്റെ ഗുട്ടന്‍സ്‌ അപ്പോഴാണ്‌ കൂട്ടുകാര്‍ക്ക്‌ പിടികിട്ടിയത്‌.

3 comments:

കുമാരന്‍ | kumaran said...

നല്ല കഥകളാണല്ലോ!
എന്നിട്ടും ആരുമിതൊന്നും വായിക്കത്തതെന്തേ?

എം.അഷ്റഫ്. said...

ജിദ്ദ ആസ്ഥാനമായുള്ള മലയാളം ന്യൂസ്‌ പത്രത്തില്‍ ഞായറാഴ്‌ചകളില്‍ പ്രസിദ്ധീകരിക്കുന്ന കോളമാണിത്‌. കുമാരന്‌ ഇഷ്‌ടമായതില്‍ സന്തോഷം. പ്രതിവാര കോളമാകുമ്പോള്‍ ചില പരിമിതികള്‍ കാണും. എല്ലാം നന്നായിക്കൊള്ളണമെന്നില്ല.
സ്‌നേഹത്തോടെ
അഷ്‌റഫ്‌

യരലവ said...

അനിലേ : കമെന്റിയില്ല എന്നതിന് വായിക്കുന്നില്ല എന്നര്‍ത്ഥിച്ചത് നന്നായി.
കമെന്റിയതിന് വായിച്ചില്ല എന്നര്‍ത്ഥത്തിലാശങ്ക ഉല്പ്രേക്ഷലാകൃതിയാവും.:)

Related Posts Plugin for WordPress, Blogger...